കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വഴിയരുകില്‍ മാലിന്യം തള്ളുന്നത് പതിവായി.
ദേശീയ പാത ഉള്‍പ്പടെ പ്രദേശത്തെ ഗ്രാമീണ പാതയോരങ്ങളില്‍ മാലിന്യ നിക്ഷേപം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 26-ാം മൈല്‍ ചങ്ങലപ്പാലം–മുക്കാലി റോഡിലെ ആളൊഴിഞ്ഞ പാതയോരത്ത് ചാക്ക് കണക്കിന് മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്. കോഴിക്കടകളിലെയും, മീന്‍ കടകളിലെയും അവശിഷ്ടങ്ങളും കൂടാതെ ആക്രി സാധനങ്ങളും ചാക്കില്‍ കെട്ടി തള്ളിയിരിക്കുകയാണ്. രാത്രി സമയത്ത് ആളൊഴിഞ്ഞ മേഖലകളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നാണ് മാലിന്യങ്ങള്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുവശങ്ങളും കാടുവെട്ടി വൃത്തിയാക്കി വൃക്ഷത്തൈകള്‍ നട്ട പാതയോരമാണ് മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്. ഇരുവശങ്ങളിലും ആള്‍താമസമില്ലാത്ത റബ്ബര്‍ തോട്ടങ്ങളായതിനാലും, ഇതുവഴി രാത്രി വാഹനങ്ങള്‍ കുറവായതിനാലും ഇവിടം മാലിന്യ നിക്ഷേപകരുടെ സ്ഥിരം കേന്ദ്രമായി മാറിയിരിക്കുകയാണ്. തോട്ടത്തിന് നടുവിലൂടെ കടന്നു പോകുന്ന പാതയുടെ നടുവില്‍ വരെ ചില ദിവസങ്ങളില്‍ മാലിന്യകെട്ടുകള്‍ പ്രത്യക്ഷമാണ്. മഴപെയ്തു നനയുന്ന ഇവ ചീഞ്ഞഴുകി രൂക്ഷ ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാര്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്. കൂടാതെ കോഴിയുടെയും മീനുകളുടെയും അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചും, പക്ഷികള്‍ കൊത്തിയും സമീപവാസികളുടെ കിണറുകളിലും, വീട്ടുമുറ്റത്തും കൊണ്ടിടുന്നതും മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
പൊന്‍കുന്നം: ടൗണ്‍ ഹാള്‍ റോഡില്‍ മാലിന്യം തള്ളുന്നതായി പരാതിയുമായി നാട്ടുകാര്‍. ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തുള്ള ഭാഗത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കി മാലിന്യം റോഡിലേക്ക് തള്ളുന്നത് പതിവാണ്.
മാലിന്യം നിറച്ച കൂടുകള്‍ തെരുവ് നായ്ക്കള്‍ വലിച്ച് റോഡിലേക്ക് ഇടുകയും ഇതിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്നതുമൂലം പരിസരമാകെ വ്യാപിക്കുന്നു. വ്യാപാരികളും യാത്രക്കാരും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്.
പൊന്‍കുന്നത്ത് മാലിന്യസംസ്കരണ പദ്ധതിക്ക് നടപടിയെടുക്കാനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും പഞ്ചായത്ത് നടപടി എടുക്കണമെന്ന് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഷാജി വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അബ്ബാസ്, അഡ്വ. ആര്. അജിത്ത്, എം.ആര്. ഗിരീഷ്, ദിലീപ് ശാന്തിഗ്രാം, ജയന് ഉറുമ്പടയില്‍, വി.എം. ജോണ്സണ്, വി.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: