തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ കേരള ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ്. അതിനായി സംസ്ഥാനം ഒറ്റക്കെട്ടായി നീങ്ങും. തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യത്തിലൂന്നിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. അതേസമയം, തമിഴ്നാട് ജനതയുമായി നല്ല ബന്ധം നിലനിര്‍ത്തും. സര്‍ക്കാര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും വലുതായിരുന്നു മുല്ലപ്പെരിയാര്‍ പ്രതിസന്ധി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന കാര്യത്തില്‍ കക്ഷിഭേദ പരിഗണനകള്‍ക്കുപരിയായി സംസ്ഥാനത്തിന്റെ ഐക്യവും ഏകാഭിപ്രായവും പ്രകടിപ്പിച്ച സഭയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായി ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചു നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തയ ഗവര്‍ണര്‍ പറഞ്ഞു. തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ബന്ധം നിലനിര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അതീവ താല്പര്യമെടുക്കുമ്പോഴും പുതിയ ഡാം പണിയുന്നതിന് പ്രതിജ്ഞാബദ്ധമായ പതറാത്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട് പ്രതിസന്ധിക്ക് രമ്യമായ പരിഹാരം കാണുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിഷന്‍ 2030 എന്ന പേരില്‍ വികസന രേഖ അവതരിപ്പിക്കും. എല്ലാ വിഭാഗങ്ങളുമായും ഇതിനായി ചര്‍ച്ച നടത്തും. അതിവേഗ റയില്‍പ്പാത നടപ്പാക്കും. മോണോ റെയില്‍ പദ്ധതികള്‍ നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലന നയം പുതുക്കും. കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.
സര്‍ക്കാരിന്റെ നൂറു ദിന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി. ഒന്‍പതു മാസം കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിച്ച പരാതികള്‍ക്കു ശ്വാശ്വതമായ പരിഹാരം കാണും. മന്ത്രിസഭ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കും. തിരുവനന്തപുരം വിമാനത്താവളവും വികസിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ഈ വര്‍ഷംതന്നെ നിര്‍മിക്കും. കൊച്ചി വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സ്ഥാപിക്കും. മാലിന്യ സംസ്കരണത്തിന് ത്രിമുഖ പദ്ധതി ആവിഷ്ക്കരിക്കും. മാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃത സംവിധാനം കൊണ്ടുവരും. മേഖലാതല മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. ശുചിത്വ വര്‍ഷം പദ്ധതി നടപ്പാക്കും. വീടുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
വ്യവസായ പുരോഗതിക്കായി സര്‍ക്കാര്‍ പുതിയ നയം രൂപീകരിക്കും. നോക്കുകൂലി പൂര്‍ണമായും ഇല്ലാതാക്കും. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി കമ്മീഷന് രൂപീകരിക്കും. ഗ്രാമസഭകളുടെ പ്രവര്‍ത്തനം സജീവമാക്കും. നാട്ടറിവുകളുടെ പുനരുദ്ധാരണത്തിന് പദ്ധതികള്‍ ആവിഷ്കരിക്കും. സര്‍ക്കാരിന്റെ ലക്ഷ്യം നിര്‍മല കേരളം ആണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: