മുണ്ടക്കയം: പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടി തടികളുമായി ലോറി വണ്ടന്‍പതാല്‍ ഫോറസ്റ്റ് സംഘം കസ്റ്റഡിയില്‍ എടുത്തു.
വണ്ടന്‍പതാല്‍ ഡെപ്യുട്ടി റെയിഞ്ച് ഓഫീസര്‍ എ.സുന്ദരേശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട ഇളപ്പുങ്കലില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ വനപാലകര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദേവികുളം പള്ളിവാസലില്‍ നിന്നും മോഷ്ടിക്കപെട്ട തടിയാണ് ഇതെന്ന് കണ്ടെത്തി. ഫോറസ്റ്റ് സംഘം എത്തുന്നത് അറിഞ്ഞ് പ്രതികള്‍ ലോറി ഉപേക്ഷിച്ചു പോയതാകാമെന്നാണ് നിഗമനം.
ദേവികുളം ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്ളതും കോതമംഗലം ഇളമ്പ്രാക്കര ഷെമി എന്ന ആളുടെ ഉടമസ്ഥതയിലുള്ള എല്‍എ പട്ടയ ഭൂമിയില്‍ വീണുകിടന്ന ഈട്ടിതടി കാണാനില്ലെന്ന് കാട്ടി സ്ഥലം ഉടമ മൂന്നു ദിവസം മുന്‍പ് ഫോറസ്റ്റ് ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഇവിടെ നിന്നും മോഷണം പോയ തടിയാണിതെന്ന് ദേവികുളം റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ അജയഘോഷ് എത്തി സ്ഥിരീകരിച്ചു. കെഎല്‍ 40 സി 3188 എന്ന നമ്പറിലുള്ള ലോറിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
ഫോറസ്റ്റ് ഓഫീസര്‍ റോബിന് മാര്ട്ടിന്, വനപാലകരായ കെ.പി രാജേഷ്, എ.റെജി, പി.ഡി രാജു, പി.കെ സുരേഷ്, വി.ബി സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് ലോറിയും തടിയും കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: