പാനൂര്‍(കണ്ണൂര്‍): കതിരൂര്‍ മനോജ് വധക്കേസ്സിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മനോജ് വധത്തിലെ പരാതിക്കാരനും ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹകുമായ കതിരൂര്‍ ഡയമണ്ട് മുക്കിലെ വി. ശശിധരനാണ് ഹര്ജിക്കാരന്.
കേരളത്തില്‍ വിചാരണ നടന്നാല്‍ രാഷ്ട്രീയ ബന്ധമുളള പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തമിഴ്നാട്ടിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെടെ 25പേരാണ് കേസിലെ പ്രതികള്‍. 19 പ്രതികളുടെ കുറ്റപത്രം 2015 മാര്‍ച്ച് 7ന് തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റു പ്രതികളുടെ കുറ്റപത്രം സിബിഐ സംഘം തയ്യാറാക്കി വരികയാണ്.
ഇതിനിടയിലാണ് കേസിലെ പരാതിക്കാരന് വിചാരണ മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയിട്ടുളളത്. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റി. അഡ്വ:കൈലാസനാഥന് പിളള ഹര്‍ജിക്കാരനു വേണ്ടി ഹാജരായി. നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും കൊച്ചി സിബിഐ കോടതിയിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ടും ഹരജി നല്‍കിയിട്ടുണ്ട്.
സിബിഐ നല്കിയ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. 2014 സെപ്തംബര്‍ 1നാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ ഒരു സംഘം സിപിഎമ്മുകാര്‍ ബോംബേറിഞ്ഞ് വെട്ടിക്കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: