കോഴിക്കോട്: ബിജെപിയുടെ ദേശീയ നിര്വ്വാഹകസമിതിയോഗത്തിന് വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കേ 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം പതിനാലാം വാര്‍ഷിക സമ്മേളനത്തിന്റെ ആവേശകരമായ സ്മരണയിലാണ് കോവൂര്‍ ഉദയമംഗലത്ത് പി.എന്‍. ഗംഗാധരന് നായര്‍. കോഴിക്കോട് ജില്ലാ ജനസംഘം സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുമ്പോഴാണ് ദേശീയ സമ്മേളനം കോഴിക്കോട് നടക്കുന്നത്.
1967 ഡിസംബര്‍ 28, 29, 30 തീയ്യതികളിലായിരുന്നു ജനസംഘ ചരിത്രത്തിലെ സുപ്രധാന ദേശീയ സമ്മളനം കോഴിക്കോട് നടന്നതെന്ന് ഗംഗാധരന്‍നായര്‍ ഓര്‍ത്തെടുക്കുന്നു. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഈ സമ്മേളനത്തിലാണ് ദേശീയ അദ്ധ്യക്ഷനായത്. ജനസംഘം ദേശീയ സെക്രട്ടറിയായി പി.പരമേശ്വരനെ നിയോഗിക്കുന്നതും ഈ സമ്മേളനത്തില്‍ തന്നെ.
സമ്മേളനത്തിന്റെ ഭാഗമായി നഗരത്തെ അലങ്കരിക്കുകയെന്നതായിരുന്നു ഗംഗാധരന് നായരുടെ ചുമതല. നഗരവീഥികളില്‍ 101 കവാടങ്ങള്‍ നിര്‍മ്മിക്കാനും നഗരം നിറയെ കൊടികള്‍ നാട്ടാനും ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു.
ദീപം ചിഹ്നമായ കാവിക്കൊടിയായിരുന്നു അന്ന് ജനസംഘത്തിന്റെ പതാക. കോഴിക്കോട്ടെ എല്ലാ തുണിക്കടയിലുമുള്ള കാവിത്തുണി തികയാതെ വന്നപ്പോള്‍ തുണിവാങ്ങി കാവിച്ചായം മുക്കിയാണ് പരിഹരിച്ചത്. വയനാട്ടിലെ തന്റെ സ്ഥലത്ത് നിന്നും കൊടികള്‍ കെട്ടാന്‍ ആവശ്യമായ മുളകള്‍ നല്കി നഗരത്തിലെ തുണിക്കട വ്യാപാരി വാസുദേവരഘുനാഥ ഗോറെ ആ പ്രശ്നവും പരിഹരിച്ചു. ഗംഗാധരന്‍നായര്‍ ജനസംഘം സമ്മേളനത്തെ കൊഴുപ്പിച്ച 1967 ലെ സ്മരണകള്‍ ഓര്‍ത്തെടുക്കുന്നു.
‘കോഴിക്കോട്ട് നല്ല ടീം ഉണ്ടായിരുന്നു. പരമേശ്വര്‍ജിയും നാരായണ്‍ജിയും സമ്മേളനത്തിന്റെ പൂര്‍ണ്ണ കാര്യങ്ങളില്‍ ശ്രദ്ധിച്ചു കോഴിക്കോടുണ്ടായി. മഹാരാഷ്ട്ര സംഘടനാ കാര്യദര്‍ശിയായിരുന്ന രാംഭാവു ഗോഡ്ബോളെ മുംബൈയില്‍ നിന്നെത്തിയതോടെ സമ്മേളനത്തെക്കുറിച്ചുള്ള ധാരണകള്‍ മനസ്സിലായി. ഇത്ര വിപുലമായ സമ്മേളനം നടത്താന്‍ പറ്റുമോയെന്ന ആശങ്ക പരിഹരിച്ചത് നേതാക്കള്‍ പകര്‍ന്ന ആത്മവിശ്വാസമായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തുള്ള പ്രതിനിധികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഭാഷ പ്രശ്നമായില്ല.
കേരളത്തിലെ പല പ്രവര്‍ത്തകര്‍ക്കും ഹിന്ദി അറിയില്ലെങ്കിലും പ്രതിനിധികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ സമ്മേളനം ഭംഗിയായി കലാശിച്ചു. മലയാളം മാത്രം സംസാരിക്കാനറിയാവുന്ന ഒരാളുടെ വീട്ടില്‍ രണ്ടു മാസത്തോളം താമസിച്ചാണ് ഗോഡ്ബോളെ സമ്മേളന തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തത്’ – ഗംഗാധരന് നായര്‍ പറഞ്ഞു.
ഏഴ് വര്‍ഷത്തോളം ജനസംഘത്തിന്റെ പൂര്ണ്ണസമയപ്രവര്ത്തകനായിരുന്നു ജന്മഭൂമിയുടെ പ്രാദേശിക ലേഖകന്‍ കൂടിയായ ഗംഗാധരന് നായര്‍.
കാല്‍നൂറ്റാണ്ടിനുശേഷം ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി, ദേശീയസമിതി യോഗങ്ങള്‍ കോഴിക്കോട്ട് നടക്കാനിരിക്കേ സംഘടനയ്ക്കുണ്ടായ മുന്നേറ്റത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ പോലുമേശാത്ത ആവേശത്തിലാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: