റിയോ ഡി ജനീറോ: ദേശീയ വിനോദമായ ഹോക്കിയെന്ന കായിക ഇനത്തിൽ ഒളിമ്പിക്സിൽ ഒരു മെഡൽ നേടുവാനുള്ള ഭാരതീയന്റെ നീണ്ടനാളത്തെ സ്വപ്നങ്ങൾക്ക് വിരാമമിടുവാൻ മലയാളിയായ പി.ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇന്നിറങ്ങും. എട്ടു തവണ സ്വർണ്ണം നേടിയ ഇന്ത്യ, 1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് അവസാനമായി പുരുഷ ഹോക്കിയിൽ സ്വർണം നേടുന്നത്.
പിന്നീട് മികച്ചൊരു പ്രകടനം ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗത്ത് നിന്നും ഒളിമ്പിക്സിൽ ഇതുവരെ ഉണ്ടായിട്ടില്ല. പിന്നീട് 2008ൽ ബീജിങ്ങിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യക്ക് യോഗ്യത നേടാൻ പോലും കഴിഞ്ഞിരുന്നില്ല. 2000-ൽ സിഡ്നിയിലും 2004-ൽ ഏതൻസിലും ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ഇന്ത്യ കഴിഞ്ഞ ലണ്ടൻ ഒൡമ്പിക്സിൽ ഒരു മത്സരം പോലും ജയിക്കുകയോ സമനില പാലിക്കുകയോടെ ചെയ്യാൻ കഴിയാതെ ഏറ്റവും പിന്നിൽ 12-ാം സ്ഥാനത്താണ് എത്തിയത്. 2014ലെ ലോകകപ്പിൽ ഒമ്പതാമതും. ഒരുകാലത്ത് ഹോക്കിയിലെ മുടിചൂടാമന്നന്മാരായിരുന്ന ഇന്ത്യൻ ഹോക്കിയുടെ വൻ തകർച്ചയായിരുന്നു ഇതെല്ലാം.
അതിനുശേഷം ഇന്ത്യൻ ഹോക്കിയുടെ ഉയിർത്തെഴുന്നേൽപ്പാണ് കണ്ടത്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയപ്പോൾ ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിലും ഈ വർഷം ആദ്യം മലേഷ്യയിൽ നടന്ന സുൽത്താൻ അസ്ലൻ ഷാ കപ്പിലും വെള്ളി. ഇതിനേക്കാളൊക്കെ വമ്പൻ നേട്ടമാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ നടത്തിയത്. അന്നാണ് ആദ്യമായി മലയാളി താരവും ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷ് ഇന്ത്യയെ നയിച്ചത്.
സ്ഥിരം ക്യാപ്റ്റനായിരുന്ന സർദാർ സിങിന് വിശ്രമം അനുവദിച്ചായിരുന്നു ശ്രീജേഷിനെ നായകനാക്കിയത്. ടൂർണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ശ്രീജേഷും കൂട്ടരും ബ്രിട്ടനെയും കൊറിയയെയും തോൽപ്പിക്കുകയും ജർമ്മനിയെ സമനിലയിൽ പിടിക്കുകയും ചെയ്ത് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്. എങ്കിലും ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ വെള്ളിമെഡൽ നേടുകയും ചെയ്തു.
ഈ നേട്ടത്തോടെ ശ്രീജേഷിനെ ഇന്ത്യൻ ഹോക്കിയുടെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ശ്രീജേഷും സംഘവും ഇത്തവണ റിയോയിലെത്തിയിരിക്കുന്നത്. 36 വർഷങ്ങൾക്കുശേഷം ഒരു മെഡൽ ഇന്ത്യ സ്വന്തമാക്കുമെന്നാണ് ശ്രീജേഷ് പറയുന്നത്. അതിനു മുന്നോടിയായുള്ള ആദ്യ പോരാട്ടമാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.
ഗ്രൂപ്പ് ബിയിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ തന്നെ വിജയം നേടുക എന്നതാണ് ശ്രീജേഷിന്റെയും കൂട്ടരും ലക്ഷ്യം. ഗ്രൂപ്പ് ബിയിൽ അർജന്റീന, കാനഡ, ജർമ്മനി, നെതർലൻഡ്സ്ന്നീ ടീമുകളാണ് ഇന്ത്യക്കും അയർലൻഡിനും പുറമെയുള്ളത്. എന്തായാലും ഒളിമ്പിക് മെഡലലിൽ മലായാളത്തിന്റെ ശ്രീയായി ശ്രീജേഷ് മാറുന്നതും കാത്തിരിക്കുകയാണ് മലയാളി സമൂഹവും. സുശീല ചാനു നയിക്കുന്ന വനിത ഹോക്കി ടീമും ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: