റിയോ ഡി ജനീറോ: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ വമ്പന്മാർക്ക് തുടക്കം നിരാശയോടെ. ആതിഥേയരായ ബ്രസീൽ, കരുത്തന്മാരായ സ്വീഡൻ, ജർമ്മനി, കൊളംബിയ തുടങ്ങിയവർ സമനിലകൊണ്ട് തൃപ്തിയടഞ്ഞപ്പോൾ അർജന്റീനക്ക് അപ്രതീക്ഷിത പരാജയം നേരിട്ടു. പോർച്ചുഗലും നൈജീരിയയും ദക്ഷിണകൊറിയയും വിജയത്തോടെ അരങ്ങേറി.
ഗ്രൂപ്പ് എയിൽ നടന്ന രണ്ട് മത്സരങ്ങളും ഗോൾ രഹിത സമനിലയിലായി. സൂപ്പർതാരം നെയ്മർ ഉൾപ്പെട്ട ബ്രസീലിനെ ഗോൾരഹിത സമനിലയിൽ ദക്ഷിണാഫ്രിക്ക തളച്ചപ്പോൾ ഡെന്മാർക്കിനെ ഏഷ്യൻ കരുത്തരായ ഇറാഖും ഇതേ രീതിയിൽ പിടിച്ചുകെട്ടി.സൂപ്പർ താരം നെയ്മറിൽ പ്രതീക്ഷയർപ്പിച്ച് കളത്തിലിറങ്ങിയ ബ്രസീലിന് കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ കൊണ്ടുവരാനായില്ല. നെയ്മറിനൊപ്പം മാർക്വീഞ്ഞോ, റെനാറ്റോ സാന്റോസ്, ഡഗ്ലസ് സാന്റോസ്, കൗമാര താരം ഗബ്രിയേൽ തുടങ്ങിയവരൊക്കെ അണിനിരന്നിട്ടും ദക്ഷിണാഫ്രിക്കൻ പ്രതിരോധം ഭേദിക്കാനായില്ല. നെയ്മർ കളംനിറഞ്ഞ് കളിച്ചെങ്കിലും അതിനൊത്തുയരാൻ സഹതാരങ്ങൾക്കായതുമില്ല.
പന്തടക്കത്തിലും ഷോട്ടുകൾ പായിക്കുന്നതിലും മുന്നിട്ടുനിന്നും ഒരിക്കൽ പോലും അവർക്ക് പന്ത് വലയിലെത്തിക്കാൻ കഴിഞ്ഞില്ല. കളിയുടെ 59-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ മൊതോബി മാവ്ല ചുവപ്പുകാർഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവർ കളിച്ചത്.
ലണ്ടൻ ഒളിമ്പിക്സിൽ ഫൈനലിൽ മെക്സിക്കോയോട് തോറ്റ് സ്വർണ്ണ മെഡൽ സ്വപ്നം അവസാനിച്ച ബ്രസീൽ ഇത്തവണ ഒന്നാം സ്ഥാനം മാത്രം ലക്ഷ്യം വച്ചാണ് ഒളിമ്പിക്സിനിറങ്ങിയത്, എന്നാൽ ഇനി ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താലെ അതിഥേയർക്ക് നില ഭദ്രമാവുകയുള്ളു. അടുത്ത മത്സരത്തിൽ ഇറാഖാണ് കാനറികളുടെ എതിരാളി.
ഗ്രൂപ്പ് ബിയിൽ ഗോൾമഴകണ്ട പോരാട്ടത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ ആഫ്രിക്കൻ കരുത്തുമായെത്തിയ നൈജീരിയ മറികടന്നു. നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു വിജയം. ഒഗെനെകാരോ എറ്റെബോയുടെ ഗോളടി മികവാണ് മിന്നുന്ന വിജയം ആഫ്രിക്കൻ കഴുകന്മാർക്ക് സമ്മാനിച്ചത്. നാല് ഗോളുകളാണ് എറ്റെബോ നേടിയത്. 10, 42, 52 (പെനാൽറ്റി), 66 മിനിറ്റുകളിലായിരുന്നു എറ്റെബോയുടെ ഗോളുകൾ. ആറാം മിനിറ്റിൽ ഉമർ സാദിഖിന്റെ ഗോൡലാണ് നൈജീരിയ ആദ്യം ലീഡ് നേടിയത്. എന്നാൽ, ഒൻപതാം മിനിറ്റിൽ ഷിൻസോ കൊറോക്കി പെനാൽറ്റിയിലൂടെ സമനില ഗോൾ കണ്ടെത്തി.
പിന്നീട് 10-ാം മിനിറ്റിൽ എറ്റെബോ തന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടു. രണ്ട് മിനിറ്റിനുശേഷം തകുമി മിനാമിനോയിലൂടെ ജപ്പാൻ വീണ്ടും സമനില പിടിച്ചു. 42-ാം മിനിറ്റിൽ എറ്റൊബി വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ നൈജീരിയ 3-2ന് മുന്നിൽ. പിന്നീട് 52-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 66-ാം മിനിറ്റിലും എറ്റൊബി ലക്ഷ്യം കണ്ടതോടെ നൈജീരിയ 5-2ന്റെ ലീഡ് സ്വന്തമാക്കി. എഴുപതാം മിനിറ്റിൽ തകുമാ അസാനോയും ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മസാഷി സുസുക്കിയും ഓരോ ഗോൾ നേടിയെങ്കിലും നൈജീരിയയുടെ വിജയക്കുതിപ്പ് തടയാനായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡനെ 2-2ന് കൊളംബിയ സമനിലയിൽ തളച്ചു. കൊളംബിയക്കായി 17-ാം മിനിറ്റിൽ തിയോഫിലോ ഗ്വിറ്റിരസും 75-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡോർലാൻ പാബനും ലക്ഷ്യം കണ്ടപ്പോൾ സ്വീഡനായി 43-ാം മിനിറ്റിൽ മൈക്കൽ ഇഷാക്കും, 62-ാം മിനിറ്റിൽ അഡാറവിക്കുമാണ് സ്വീഡനായി ഗോൾ നേടിയത്.
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ മെക്സിക്കോയാണ് കരുത്തരായ ജർമ്മനിയെ 2-2ന് സമനിലയിൽ കുടുക്കിയത്. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് മെക്സിക്കോ സമനില വഴങ്ങിയത്. മെക്സിക്കോയ്ക്കുവേണ്ടി 52-ാം മിനിറ്റിൽ ഒറിബ് പെറാൾട്ടയും 60-ാം മിനിറ്റിൽ റെഡോൾഫോ പിസാറോയും വല കുലുക്കിയപ്പോൾ ജർമ്മനിയുടെ ഗോളുകൾ 58-ാം മിനിറ്റിൽ സെർഗ് നാബ്രിയും 78-ാം മിനിറ്റിൽ ജിൻഡറും നേടി. മറ്റൊരു പോരാട്ടത്തിൽ ദക്ഷിണ കൊറിയ മറുപടിയില്ലാത്ത എട്ട് ഗോളുകൾക്ക് ദുർബലരായ ഫിജിയെ തകർത്തു. കൊറിയക്ക് വേണ്ടി റ്യു സ്യുങ് വൂ ഹാട്രിക്ക് നേടി. ചാങ് ഹൂൻ രണ്ട് ഗോളുകൾ നേടിയപ്പോൾ സൺ ഹ്യുങ് മിൻ, സക് ഹ്യുൻ ജുൻ എന്നിവർ ഓരോ ഗോളുകളും നേടി.
മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമാണ് പോർച്ചുഗലിനെതിരെ പുറത്തെടുത്തത്, ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം. 66-ാം മിനിറ്റിൽ പാസൻസിയയാണ് 84-ാം മിനിറ്റിൽ പിറ്റെയും പറങ്കികൾക്കായി ലക്ഷ്യം കണ്ടു. അർജന്റീന അടുത്ത മത്സരത്തിൽ അൾജീരിയയുമായി കളിക്കും. മറ്റൊരു മത്സരത്തിൽ ഹോണ്ടുറാസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അൾജീരിയയെ കീഴടക്കി. ഹോണ്ടുറാസിനായി 13-ാം മിനിറ്റിൽ റോമൽ ക്യൂറ്റോ, 33-ാം മിനിറ്റിൽ മാഴ്സെലോ പെരേര, 79-ാം മിനിറ്റിൽ ആന്റണി ലൊസാനോ എന്നിവർ ലക്ഷ്യം കണ്ടു. അൾജീരിയക്കായി 68-ാം മിനിറ്റിൽ ബെൻഡക്ക, 85-ാം മിനിറ്റിൽബാഗ്ദാദ് ബൊനേഡിയ എന്നിവരും ഗോൾ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: