കരവാളൂര്‍ ബി.പ്രമോദ്കുമാര്‍
പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ കഞ്ചാവ് വില്പന വ്യാപകം. പോലീസും എക്സൈസും റെയ്ഡുകള്‍ ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ കിഴക്കന്‍ മേഖലയില്‍ പിടികൂടിയത് നാല് കിലോഗ്രാമോളം കഞ്ചാവാണ്.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കഞ്ചാവ് വില്പന നടത്തുന്നത്. സ്കൂള്‍ പരിസരങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ്-എക്സൈസ് സംഘം റെയ്ഡുകള്‍ ശക്തമാക്കിയത്. കഴിഞ്ഞ ദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് നിന്ന് ബാഗില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് പുനലൂര്‍ പോലീസ് പിടികൂടിയിരുന്നു. അതേസമയം കിഴക്കന്‍മേഖലയില്‍ വന്‍തോതില്‍ പാന്‍മസാല റെയ്ഡ് പോലീസും എക്സൈസും നടത്തിയിരുന്നു. ഇത് കിട്ടാതായപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിയുകയാണ്.
ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വില്പന ഇപ്പോള്‍ തകൃതിയായി പ്രദേശത്ത് നടക്കുന്നത്. സ്കൂള്‍-കോളേജ് പരിസരം കേന്ദ്രമാക്കിയാണ് വില്പന നടക്കുന്നത്. ഇവ കണ്ടെത്താന്‍ വ്യാപകറെയ്ഡുകള്‍ നടത്തിയിരുന്നുവെങ്കിലും പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമ്പത് രൂപ മുതല്‍ ഇരുന്നൂറ് രൂപവരെയാണ് പൊതികളുടെ വില. സ്കൂള്‍ പരിസരത്തെ കഞ്ചാവ് വില്പന പൂര്‍ണമായും ഇല്ലാതാക്കാനുള്ള തയാറെടുപ്പിലാണ് പോലീസും എക്സൈസും.
തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളില്‍ നിന്നുമാണ് കിഴക്കന്‍മേഖലയില്‍ കഞ്ചാവ് എത്തുന്നത്. ഇടുക്കി, കുമളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ കിഴക്കന്‍മേഖല ലക്ഷ്യമാക്കി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കുമളിവഴിയുള്ള കഞ്ചാവ് കടത്ത് ഒരു പരിധിവരെ നിയന്ത്രിച്ചതിനാലാണ് ഏജന്റുമാര്‍ ആര്യങ്കാവ് കേന്ദ്രമാക്കി കഞ്ചാവ് കടത്ത് ആരംഭിച്ചിരിക്കുന്നത്. നിത്യേന കഞ്ചാവ് ഉപയോഗിക്കുന്ന നാനൂറോളം വിദ്യാര്‍ത്ഥികള്‍ കിഴക്കന്‍മേഖലയില്‍ ഉണ്ടെന്നാണ് ഒരു മാസം മുമ്പ് എക്സൈസ് നടത്തിയ റെയ്ഡുകളില് നിന്നും കണ്ടെത്തിയിരിക്കുന്നത്.
കഞ്ചാവ് കടത്തുവാനും വില്പന നടത്തുവാനും വനിതാ ഏജന്റുമാരും രംഗത്ത് സജീവമാണ്. തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ചതുപ്പ് നിലങ്ങളിലും പാറക്കെട്ടുകള്‍ക്ക് ഇടയിലും കഞ്ചാവ് കൃഷി നടത്തുന്നുണ്ട്.
ആര്യങ്കാവില്‍ ഇത്തരത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചെങ്കിലും കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വീടുകളിലെ ടെറസുകളില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും കഞ്ചാവ് കേസില്‍ പിടിയിലായവര്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍-ലോഡിംഗ് തൊഴിലാളികള്‍ എന്നിവര്‍ കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
കഞ്ചാവിലെ വീര്യം കൂടിയ അരിയന്, പൂവന് എന്നി ഇനങ്ങളാണ് പുനലൂരിലെ നഗരത്തിലും ഗ്രാമത്തിലെത്തുന്നതെന്നും എക്സൈസ് സംഘം പറയുന്നു. ഇപ്പോള്‍ കഞ്ചാവിന്റെ വിളവെടുപ്പ് കാലമാണ്. അതിനാലാണ് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത്. നഗരത്തിലെ ചില യാചകന്മാര് കഞ്ചാവ് വില്പന നടത്തുന്നവരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഡംബര കാറുകളിലും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളിലുമാണ് കഞ്ചാവ് എത്തുന്നത്.
ഡ്രൈവര്‍മാര്‍ മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ നീളുന്ന ശൃംഖലക്ക് കഞ്ചാവെത്തിക്കുന്ന വന്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പേരിന് നടക്കുന്ന കഞ്ചാവുപിടിത്തം ഇതിന് തടയിടുവാന്‍ പര്യാപ്തമല്ല എന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: