ന്യൂദല്‍ഹി: രാജ്യവ്യാപകമായി ഗതാഗത നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ വാഹനമോടിക്കുകയും ചുവന്ന സിഗ്നല്‍ ലംഘിക്കുകയും ചെയ്താല്‍ 500 രൂപ പിഴ നല്‍കേണ്ടിവരും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണം. ഒരേ കുറ്റങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പിഴയും ഇരട്ടിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത പിഴയും ജയില്‍ ശിക്ഷയുമാണ് പുതിയ നിയമനിര്‍മ്മാണത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. രക്തത്തിലെ മദ്യത്തിന്റെ അളവനുസരിച്ചായിരിക്കും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശിക്ഷ നിര്‍ണ്ണയിക്കുക. ഇത് രണ്ടുവര്‍ഷം വരെയുള്ള ജയില്‍ ശിക്ഷയോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ആകാം. ട്രാഫിക്ക് കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയും കൂടും. ചുവപ്പ് സിഗ്നല്‍ അവഗണിക്കുക, സീറ്റ് ബെല്‍റ്റുകളും ഹെല്‍മറ്റും ഉപയോഗിക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ 500 മുതല്‍ 1500 രൂപ വരെ പിഴയൊടുക്കേണ്ടിവരും. മൊബെയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചാല്‍ ആദ്യ തവണ 500 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയും പിഴ നല്‍കണം. ലോകവ്യാപകമായി റോഡപകടങ്ങള്‍ക്കുള്ള മുഖ്യകാരണമായി മൊബെയില്‍ ഫോണ്‍ മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ബില്ലില്‍ കടുത്ത ശിക്ഷ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കടുത്ത പിഴ കുറ്റം ചെയ്യുന്നതില്‍നിന്ന് അകറ്റിനിര്‍ത്തുകയും നിയമത്തെ കൂടുതല്‍ ഗൗരവത്തോടെ കാണുവാനും ഉപകരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന ബില്ലിന് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. ചില വിഭാഗങ്ങളില്‍ നിലവിലുള്ളതിന്റെ എട്ടുമുതല്‍ പത്തുമടങ്ങുവരെയാണ് പിഴ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ അപകടമുണ്ടാക്കിയാലും വാഹന ഉടമയായിരിക്കും ഉത്തരവാദി. വേഗതപരിധി കടന്നാല്‍ 1000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ ഇത് 5000 രൂപവരെയാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: