മാവേലിക്കര: വള്ളിക്കുന്നത്ത് പോലീസിനെ ആക്രമിച്ചെന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കി പിടികൂടിയ യുവാക്കളെ മാവേലിക്കര സിഐ: പി.്രശീകുമാറിന്റെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
വള്ളികുന്നം സ്വദേശികളായ അശോകന്(32), തുളസി (ചിക്കു-25), ശ്രീരാജ് (23), ശരത് ലാല്‍ (23), അജിത്ത് (23) എന്നിവരെയാണ് സിഐയുടെ നേതൃത്വത്തില്‍ പോലീസ് വാഹനത്തിലും മാവേലിക്കര, മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലും എത്തിച്ച് മര്‍ദ്ദിച്ചത്.
ഇതു സംബന്ധിച്ച് തുളസിയുടെ അച്ഛന് തുളസീധരന്‍ കായംകുളം മജിസ്ട്രേറ്റ് കോടതിയില്‍ അഡ്വ. പ്രതാപി.ജി. പടിക്കല്‍ മുഖേന പരാതി നല്കി. കേസ് പരിഗണിച്ച കോടതി യുവാക്കള്‍ക്ക് അടിയന്തരമായി വൈദ്യ പരിശോധന നല്‍കാനും പത്താംതീയതിക്കുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മാവേലിക്കര സബ് ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.
രണ്ടാം തീയതി പകലും രാത്രിയിലുമായാണ് ഇവരെ വീടുകളില്‍ നിന്നും സിഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പിടികൂടുന്ന സമയത്തും പോലീസ് വാഹനത്തിലിട്ടും സിഐയും നാലു പോലീസുകാരും ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ആദ്യം മാന്നാര്‍ സ്റ്റേഷനിലും പിന്നീട് മാവേലിക്കരയിലും എത്തിച്ച് മര്‍ദ്ദനം തുടര്‍ന്നു.
രാത്രിയിലെ മര്‍ദ്ദനത്തിനു ശേഷം പുലര്‍ച്ചെ അഞ്ചിന് മാവേലിക്കര സ്റ്റേഷനിലെത്തിയ സിഐ ബൂട്ട് ഇട്ട് യുവാക്കളുടെ നടുവിന് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഇതിനു ശേഷം കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കയറ്റി കൈകളില്‍ മര്‍ദ്ദിച്ചു. വിരലുകള്‍ നീരു വന്ന് യുവാക്കള്‍ക്ക് അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്.
കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്ത യുവാക്കളില്‍ ഒരാള്‍ ജയിലിനുള്ളില്‍ വച്ച് മൂത്രം ഒഴിക്കാന്‍ സാധിക്കാതെ തളര്‍ന്നു വീണതോടെയാണ് മര്‍ദ്ദന വിവരം പുറംലോകം അറിയുന്നത്. ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുമ്പോള്‍ നടത്തിയ ദേഹപരിശോധനയില്‍ യുവാക്കളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.
ഇത് ജയിലില്‍ വരുന്നതിന് മുന്‍പ് ഉണ്ടായതാണെന്ന് യുവാക്കളില്‍ നിന്നും ജയില്‍ അധികൃതര്‍ എഴുതി വാങ്ങിയിട്ടുണ്ട്. പോലീസ് ജനങ്ങളോട് മാതൃകയായി പെരുമാറണമെന്ന് സുപ്രീംകോടതി അടക്കം പുറപ്പെടുവിച്ച ഉത്തരവിനെ പുല്ലുവില കല്‍പ്പിച്ചാണ് സിഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദനമുറകള്‍ നടത്തിയത്.
പോലീസ് അറസ്റ്റു ചെയ്തെന്ന പേരില്‍ ഒരാള്‍ കുറ്റവാളിയാകില്ലെന്നും ശിക്ഷിച്ചാല്‍ മാത്രമെ കുറ്റവാളിയാവുകയുള്ളുവെന്നും നിയമവ്യവസ്ഥിതി നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകള്‍ പോലുമില്ലാതെ യുവാക്കളെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചത്.
സിഐയ്ക്കും പോലീസുകാര്‍ക്കുമെതിരെ യുവാക്കളുടെ രക്ഷിതാക്കള്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കാനും നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: