ശാന്തമ്പാറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ യുവാവ് പിടിയില്‍. തേനി ബോഡിനായക്കന്നൂര്‍ അണക്കരപ്പെട്ടി സ്വദേശി പെരിയസ്വാമി(19) ആണ് പിടിയിലായത്. ഇരുവരും തമിഴ്നാട് സ്വദേശികളാണ്. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ; തമിഴ്നാട്ടില്‍ വച്ച് പ്രതി നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി പ്ലസ്ടു പടനത്തിന് ശേഷം കമ്പ്യൂട്ടര്‍ കോഴ്സിന് പോയിരുന്നു. ഇവിടെയും ശല്യം തുടര്‍ന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടി ശാന്തമ്പാറയിലെ ബന്ധു വീട്ടിലെത്തുന്നത്. പെണ്‍കുട്ടി ഇവിടെത്തിയതറിഞ്ഞ് യുവാവും സ്ഥലത്തെത്തി. പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്കി. ഇന്നലെ രാവിലെ ഇരുവരും തിരുപ്പൂരിലുണ്ടെന്ന് ദേവികുളം എസ്ഐ പ്രമോദിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശാന്തമ്പാറ എസ്ഐ പി എസ് സുബഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയ്ക്ക് പതിനെട്ട് വയസിന് രണ്ട് മാസം കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പോസ്കോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരവും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: