ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരസംഘടനകള്‍ സിപിഎമ്മിന് പരിശീലനം നല്‍കുന്നുണ്ടെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. വടക്കന്‍ കേരളത്തിലുണ്ടായ ചില രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയ മുന്നറിയിപ്പില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെ മാര്‍ക്സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ നവോദയത്തിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു നന്ദകുമാര്‍.
കണ്ണൂരില്‍ ഉള്‍പ്പെടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ രീതിയാണ് ഇസ്ലാമിക ഭീകരസംഘടനകളുമായുള്ള സിപിഎം ബന്ധം സംബന്ധിച്ച സൂചന ശക്തമാക്കിയത്. ഒറ്റവെട്ടിന് തല വെട്ടിമാറ്റി കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഭീകരവാദം വഴി വരുന്ന പണവും ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കണം. ഓരോ അക്രമങ്ങള്‍ക്കും പുതിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചതും അന്വേഷണ വിധേയമാക്കേണ്ടതാണെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന് വധത്തിലെ പ്രതിയായ പിണറായി വിജയനാണ് കേരളത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി. അന്നത്തെ കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിചേര്‍ക്കാതെ രക്ഷപ്പെട്ടയാളാണ് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
നിരവധി തവണ സമാധാന ശ്രമങ്ങള്‍ക്ക് ആര്‍എസ്എസ് മുന്‍കൈ എടുത്തെങ്കിലും അതെല്ലാം സിപിഎം തട്ടിത്തെറിപ്പിക്കുകയായിരുന്നു. ദത്തോപാന്ത് ഠേംഗ്ഡിയും വി.ആര് കൃഷ്ണയ്യരും മുന്‍കൈ എടുത്ത് നടത്തിയ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് നടുക്കുന്ന സംഭവങ്ങളായിരുന്നു. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലും സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്ന് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി അത്യന്തം നിരാശാജനകമായിരുന്നു.
കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന ലേഖനം ആര്‍എസ്എസ് വാരികയില്‍ പ്രസിദ്ധീകരിച്ച് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചപ്പോഴും പ്രകോപനങ്ങള്‍ തന്നെയാണ് മറുഭാഗത്തുനിന്നുണ്ടായത്. വടക്കന്‍ കേരളത്തിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനപരമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ സഹകരണവും ഏതു സമയവും നല്കാന് സംഘം സന്നദ്ധമാണെന്നും നന്ദകുമാര്‍ പറഞ്ഞു.
ഒരുവലിയ തെറ്റും വലിയ നുണയുമാണ് സിപിഎം. അവര്‍ അതില്‍ ജീവിക്കുകയാണ്, നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും വലിയ മൗലികവാദികള്‍ ഇടതുപക്ഷമാണെന്ന് മീനാക്ഷി ലേഖി എംപി പറഞ്ഞു. നവോദയം രക്ഷാധികാരി എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച സമാപന പരിപാടിയില്‍ ഷൈന്‍.പി ശശിധര്‍, മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: