ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനടക്കം മൂന്ന് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി കോടതിയില്‍ ഹര്‍ജി നല്കി. എ.കെ ദാമോദരന്‍, വി.എം ജോസഫ് എന്നിവരാണ് മറ്റുള്ളവര്‍.
പാമ്പുപാറ കുട്ടന്, എംഎം മണി, ഒ.ജി. മദനന്, വര്‍ക്കി എബ്രഹാം എന്നിവരെ പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ റ്റി.യു സുനില്‍കുമാര്‍ നെടുങ്കണ്ടം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ബേബിയെ കൊല്ലാന്‍ 1982 ഒക്ടോബര്‍ 14ന് രാത്രി രാജാക്കാട് സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന ഗൂഢാലോചനയില്‍ എം.എം. മണിയും എ. കെ ദാമോദരനും വി.എം ജോ സഫും ഉണ്ടായിരുന്നതായി മുന്‍ സിപിഎം നേതാവ് മോഹന്‍ദാസ് മൊഴി നല്‍കിയിരുന്നു.
മൊഴി അന്വേഷണ ഉദ്യോഗസ്ഥന് മുഖവിലയ്ക്കെടുത്തില്ല. കേസ് വിശദമായി പരിഗണിച്ച പ്രോസിക്യൂഷന്, കേസിലെ മുഖ്യ പ്രതികളാകേണ്ട കെ.കെ ജയചന്ദ്രന്, എ.കെ ദാമോദരന്‍, വി.എം ജോസഫ് എന്നിവരെ പ്രതി ചേര്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇവരെ പ്രതി ചേര്‍ക്കാത്തത് സംബന്ധിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേസ് ദുര്‍ബ്ബലപ്പെടുത്താന്‍ കോണ്‍ഗ്രസും സിപിഎം നേതാക്കളും ചേര്‍ന്നു നടത്തിയ രഹസ്യനീക്കമാണ് പ്രോസിക്യൂഷന്റെ നിലപാടിലൂടെ തകര്‍ന്നടിയുന്നത്. ഇന്നലെ കേസിലെ പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടന്, എം.എം മണി, ഒ.ജി. മദനന് എന്നിവര്‍ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. കേസ് ഈ മാസം 20ന് വീണ്ടും കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: