മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മുന്‍ മന്ത്രി അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. എറണാകുളം വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം. സെപ്തംബര്‍ 30നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജഡ്ജി പി. മാധവന് ഉത്തരവിട്ടു. ഹോപ്പ് പ്ലാന്റേഷന്റെ 724 ഏക്കര്‍ മിച്ചഭൂമി തോട്ടയുടമയ്ക്ക് വിട്ടുകൊടുത്തെന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവാണ് വിവാദമായത്. പീരുമേട് സ്വദേശി ഹൈക്കോടതിയില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപാട് പിന്‍വലിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഹോപ്പ് പ്ലാന്റേഷന് എംഡി പവന് പോടാര്‍, ബഥേല്‍ പ്ലാന്റേഷന് എംഡി തോമസ് മാത്യു, ലൈഫ് ടൈം പ്ലാന്റേഷന് എംഡി ഷീല് പാണ്ഡെ എന്നിവരാണ് എതിര്‍കക്ഷികള്‍.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഹോപ്പ് പ്ലാന്റേഷന്, പീരുമേട് ബഥേല്‍ പ്ലാന്റേഷന്, ലൈഫ് ടൈം പ്ലാന്റേഷന് എന്നീ പ്ലാന്റേഷനുകള്‍ക്ക് ഇടുക്കി ജില്ലയിലെ ഏലപ്പാറ-പീരുമേട് വില്ലേജുകളില്‍ 708.42 ഏക്കര്‍ മിച്ചഭൂമി ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് നല്കി പതിച്ചു നല്‍കിയെന്നാണ് കേസ്. സര്‍ക്കാര്‍ ഭൂമിയാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ ഭൂമി ധൃതിപിടിച്ച് സ്വകാര്യ കമ്പനിക്ക് പതിച്ചുനല്‍കിയതിന്റെ പിന്നിലെ കാരണമാണ് കോടതി പരിശോധിക്കാന്‍ നിര്‍ദേശിച്ചത്.
അനധികൃതമായി മുന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്തു. 354 കോടിരൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായി എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു
ഹോപ്സ് കമ്പനി നല്കുന്ന അപേക്ഷയില്‍ 6 മാസത്തിനകം തീരുമാനമെടുക്കണമെന്ന് കാണിച്ച് 2014 ആഗസ്റ്റ് 22ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മറയാക്കി ആറുപേര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി ഭൂമി വിട്ടുനല്‍കിയെന്ന് പരാതിയില്‍ പറയുന്നു. ഭൂമി വിട്ടുനല്‍കാന്‍ 2016 ഫെബ്രുവരി 17ലെ കാബിനറ്റ് തീരുമാനമെടുത്തെങ്കിലും ഹൈക്കോടതി ഇത് റദ്ദാക്കി. ഇതോടെ ഭൂമി വിട്ടു നല്‍കാനുള്ള തീരുമാനം ഏപ്രില്‍ 16ന് സര്‍ക്കാര്‍ പിന്‍വലിച്ചു.
ഈ നീക്കങ്ങളില്‍ മുന്‍ മുഖ്യമന്ത്രി, മുന്‍ റവന്യൂ മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ പൊതുസേവകര്‍ എന്ന നിലയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തവും ചുമതലയും നിര്‍വഹിക്കുന്നതില്‍ മനഃപൂര്‍വമായ ഉപേക്ഷയും കൃത്യവിലോപവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: