തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശാന്തി സംവിധാനവും പൂജാവ്യവസ്ഥകളും അട്ടിമറിക്കാന്‍ നീക്കം. മുന്‍ പെരിയനമ്പിക്കെതിരായ അധികൃതരുടെ നീക്കന ഇതാണ് ചൂണ്ടിക്കാട്ടുന്നത്.
മുഖ്യശാന്തിക്കാരായ പെരിയ നമ്പിയും പഞ്ചഗവ്യത്തു നമ്പിയും തെരഞ്ഞെടുക്കപ്പെടുന്നത് ക്ഷേത്രം നിര്‍മിച്ച് കാലം മുതല്ക്കുള്ള വ്യവസ്ഥ പ്രകാരമാണ്. കാരായ്മ ശാന്തിയാണിത്.
തിരുവിതാംകൂര്‍ രാജകുടുംബമോ ക്ഷേത്രം തന്ത്രിമാരോ ഒരുകാലത്തും ഇതില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ല. അക്കര ദേശികള്‍ എന്നറിയപ്പെടുന്ന തുളു പോറ്റിമാര് അല്ലെങ്കില്‍ ഇക്കര ദേശികള്‍ എന്നറിയപ്പെടുന്ന മലയാള പോറ്റിമാര് ഈ രണ്ടു വിഭാഗത്തില്‍ നിന്നുമാണ് പെരിയ നമ്പിയെയും പഞ്ചഗവ്യത്തു നമ്പിയെയും കാലങ്ങളായി നിശ്ചയിച്ചു പോരുന്നത്.
തുളു പോറ്റിമാര് മാധ്വാചാര്യര്‍ സ്ഥാപിച്ച ഉഡുപ്പിയിലെ എട്ടുമഠങ്ങളുമായി ബന്ധപ്പെട്ട വൈഷ്ണവ കുടുംബങ്ങളില്‍ പെടുന്നവരാണ്. പിന്കുടുമ ധരിക്കുന്ന ഇവര്‍ കാസര്‍കോടിന് അപ്പുറത്തുള്ളവരാണ്. മുന്‍കുടുമ ധരിക്കുന്ന ഭസ്മലേപനം ചെയ്യുന്ന മലയാള പോറ്റിമാരാകട്ടെ കാസര്‍കോടിന് ഇപ്പുറത്തുള്ളവരും. ഇവരെ ശ്രീപദ്മനാഭ പൂജയ്ക്കായി നിയോഗിക്കുന്നത് അവരവരുടെ സമുദായങ്ങള്‍ തന്നെയാണ്.
പരമ്പരാഗതമായി തുടരുന്ന ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും അണുവിട തെറ്റാതെ കിറുകൃത്യമായി പാലിക്കുന്നതിനാല്‍ ഈ സമുദായങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ യാതൊരു പാകപ്പിഴയുമില്ലാതെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജ മുറപ്രകാരം ചെയ്തു പോരുന്നു.
മാത്രമല്ല കാലങ്ങളായി തെറ്റാതെ തുടരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ അല്‍പ്പം പോലും മാറ്റം വരുത്താന്‍ ഇവര്‍ അനുവദിക്കുകയുമില്ല. മറിച്ച് ശ്രമമുണ്ടായാല്‍ അതിനെ ഇവര്‍ എതിര്‍ത്തു പരാജയപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഈ സംവിധാനം അട്ടിമറിച്ച് ക്ഷേത്രാരാധന തന്നെ തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. നമ്പിമാര്ക്കുമേല് മോഷണക്കുറ്റം പോലുള്ളവ ആരോപിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകുന്നത് തുളു-മലയാള
പോറ്റിമാരുള്പ്പെടുന്ന സമുദായങ്ങളെ സമ്മര്‍ദ്ദത്തിലാക്കും.
ഇതോടെ അപവാദം ഭയന്ന് ശ്രീപദ്മനാഭന്റെ ശാന്തി ചുമതല ഏറ്റെടുക്കാന്‍ ഈ സമുദായങ്ങളില്‍ നിന്ന് ഭാവിയില്‍ ആരും തയ്യാറാകാതെ വരും. ഈ സാഹചര്യം മുതലെടുത്ത് സ്ഥാപിത താത്പര്യക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടക്കാരെ ശാന്തിപ്പണിക്കായി നിയോഗിക്കാന്‍ കഴിയും.
ഇത് കടുത്ത ആചാരലംഘനങ്ങള്‍ക്കു മാത്രമല്ല അതീവ സുരക്ഷാപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതോടെ ക്ഷേത്രത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകുമെന്ന ഭയത്തിലാണ് ഭക്തജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: