വിളപ്പില്‍: കോടികള്‍ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പ്യൂപ്പിള്‍ പദ്ധതി പച്ചപിടിച്ചില്ല. പദ്ധതിക്ക് ഗുണഭോക്തൃ വിഹിതമായി കുടുംബശ്രീ അംഗങ്ങള്‍ നല്കിയ പണവും വെള്ളത്തിലായി.
2008 ല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ വഴി പദ്ധതി നടപ്പിലാക്കിയത്. കുടുംബശ്രീ അംഗങ്ങളെ സംരംഭകരാക്കി തുടങ്ങിയ പ്യൂപ്പിള്‍ പദ്ധതി വാണിജ്യ അടിസ്ഥാനത്തില്‍ വിപണനം ചെയ്യാനുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണമാണ് ലക്ഷ്യമിട്ടത്. അരി, ഗോതമ്പ്, മുളക്, മല്ലി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ പൊടിച്ച് പായ്ക്കറ്റുകളിലാക്കി വില്‍പ്പന, വിവിധയിനം അച്ചാറുകളുടെ നിര്‍മ്മാണം, ബാഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിങ്ങനെ പലതരം ചെറുകിട യൂണിറ്റുകള്‍ ജില്ലയിലെ പല പഞ്ചായത്തുകളിലായി ആരംഭിച്ചു. പത്തുമുതല്‍ പതിനഞ്ചുപേര്‍ വരെയുള്ള സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക്കാണ് യൂണിറ്റ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരുന്നത്. കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് അതതു പഞ്ചായത്തുകള്‍ സംരംഭകരെ തെരഞ്ഞെടുത്തത്. സംരംഭകരായി എത്തിയ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ഒരാള്‍ക്ക് 5000 രൂപ എന്ന കണക്കില്‍ ഗുണഭോക്തൃ വിഹിതവും വാങ്ങി.
വിപണി കണ്ടെത്തുന്നതിനു മുന്‍പ് ഉത്പാദനം ആരംഭിച്ചതോടെ കുടുംബശ്രീയുടെ പ്യൂപ്പിള്‍ യൂണിറ്റുകളില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തു
ടങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സി കുടുംബശ്രീ ഉത്പന്നങ്ങള്‍ ശേഖരിച്ച് വിപണനം നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. നഷ്ടങ്ങള്‍ മാത്രം രേഖപ്പെടുത്തിയ പ്യൂപ്പിള്‍ യൂണിറ്റുകള്‍ കുടുംബശ്രീക്ക് അധികം വൈകാതെ ബാദ്ധ്യതയായി മാറി. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് പ്യൂപ്പിള്‍ യൂണിറ്റുകള്‍ക്ക് പൂട്ടുവീണു. യൂണിറ്റുകള്‍ അടച്ചുപൂട്ടുകയോ സംരംഭകര്‍ പിരിഞ്ഞു പോവുകയോ ചെയ്യുമ്പോള്‍ ഗുണഭോക്തൃ വിഹിതം തിരിച്ചുനല്‍കുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ പദ്ധതി പൊട്ടിപ്പൊളിഞ്ഞ് എട്ട് വര്‍ഷം പിന്നിട്ടിട്ടും സംരംഭകരില്‍ നിന്ന് പിരിച്ചെടുത്ത ലക്ഷങ്ങള്‍ തിരിച്ചുനല്‍കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. പല പഞ്ചായത്തുകളിലെയും വനിതകള്‍ തങ്ങളുടെ നിക്ഷേപ തുകയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. പ്യൂപ്പിള്‍ യൂണിറ്റുകള്‍ക്കായി ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് കോടികള്‍ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങള്‍ ഇന്ന് തുരുമ്പെടുത്ത് നശിക്കുന്നു.
2010 ല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ഭരണസമിതി എല്‍ഡിഎഫിന്റെ കാലത്തുനടന്ന പ്യൂപ്പിള്‍ പദ്ധതി അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്ന് മുറവിളികൂട്ടി. യന്ത്രങ്ങള്‍ വാങ്ങിയതിലും പദ്ധതി നടത്തിപ്പിലും കോടികളുടെ അഴിമതിയുണ്ടെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇതിന്റെ ഫയലുകള്‍ ശേഖരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: