വിളപ്പില്‍: കാട്ടാക്കട ഡിപ്പോയില്‍ നിന്നും പുതിയ ദീര്‍ഘ ദൂര സര്‍വിസ് വേണമെന്ന ആവശ്യത്തിന് ഒടിവില് പച്ചക്കൊടി. അവഗണനയുടെ പടുകുഴിയില്‍ വീണുപോയ ഡിപ്പോയ്ക്ക് ഒരു ദീര്‍ഘദൂര സര്‍വീസിനാണ് അധികൃതര്‍ കനിഞ്ഞത്. കാട്ടാക്കടയ്ക്കായി അനുവദിച്ച പുതിയ സൂപ്പര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍ ആര്‍പികെ 832 നമ്പര്‍ ബസ് കോഴിക്കോട്ടെ റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും കഴിഞ്ഞദിവസം കാട്ടാക്കടയില്‍ എത്തിയത്.
‘കാട്ടാക്കട ഡിപ്പോയ്ക്ക് പുതിയ റൂട്ടും ബസ്സുമില്ല’ എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ 27ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദീര്‍ഘദൂര ബസ് കാട്ടാക്കടയ്ക്കു അനുവദിക്കുന്നില്ല എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട എംഎല്‍എ ഐ.ബി. സതീഷ് മുന്‍കൈ എടുത്താണ് പുതിയ ബസ് അനുവദിപ്പിച്ചത്. ബസ്സുകള്‍ ഇല്ലെന്ന കാരണം നിരത്തി ദീര്‍ഘദൂര സര്‍വീസെന്ന ഡിപ്പോയുടെ ആവശ്യം അധികൃതര്‍ നിരാകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പല തവണകളായി ഡിപ്പോയില്‍ നിന്നു നല്കിയ അപേക്ഷ ചീഫ് ഓഫീസിലെ നൂലാമാലകളില്‍ കുരുങ്ങി കിടക്കുകയായിരുന്നു. സമീപ ഡിപ്പോകളില്‍ നിന്നെല്ലാം അടുത്തിടെ പുതിയ ബസ്സുകളും റൂട്ടുകളും അനുവദിച്ചിട്ടും കാട്ടാക്കടയെ മനപൂര്‍വം അവഗണിക്കുകയായിരുന്നു. മലയോര മേഖലയെ അന്തര്ജില്ലകളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ കാട്ടാക്കടയ്ക്ക് നിക്ഷേധിച്ചതില്‍ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരുന്നത്.
പുതിയ ബസ് എത്തുന്നതോടെ അപേക്ഷ പ്രകാരമുള്ള ഒരു ഷെഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാട്ടാക്കടയില്‍ നിന്നുണ്ടായിരുന്ന പല സര്‍വീസുകളും ഇപ്പോള്‍ മുടങ്ങികിടക്കുകയാണ്. ഇതിനുകൂടി പരിഹാരമുണ്ടായാലെ കാട്ടാക്കട ഡിപ്പോയ്ക്ക് പുതുജീവന്‍ കൈവരികയുള്ളു. മറ്റു റൂട്ടുകളും ഉടന്‍ അനുവദിക്കും എന്ന പ്രതീക്ഷയിലാണ് കാട്ടാക്കടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: