കിളിമാനൂര്‍: തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ പള്ളിക്കല്‍ പഞ്ചായത്തിലെ കല്ലടത്തണ്ണി ഈരാറ്റിലുള്ള 22 ഓളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ കൈയേറി കുടില്‍കെട്ടി. ഭൂസമര സമിതിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതൃത്വത്തിലായിരുന്നു കയ്യേറ്റം.
പുലര്‍ച്ചെ 4.30 ന് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ 300ല്‍പരം ഭൂരഹിതര്‍ സ്ഥലം കൈയേറുകയായിരുന്നു. സംഭവമറിഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നായി തിരുവനന്തപുരം റൂറലിലെ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി സമരക്കാരെ തടയാന്‍ ശ്രമിച്ചു. ഇതോടെ സമരക്കാര്‍ കയ്യില്‍ കരുതിയിരുന്ന പന്തം മണ്ണെണ്ണ എന്നിവ ഇരുകയ്യിലുമായി ഉയര്‍ത്തികാട്ടി ആത്മഹത്യ ഭീഷണി മുഴക്കി.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമായാണ് സമരക്കാര്‍ എത്തിയത്. ഇതിനിടെ ഒരു സമരക്കാരന് വൃക്ഷക്കൊമ്പില്‍ കെട്ടിതൂങ്ങാന്‍ ശ്രമിച്ചതോടെ രംഗം വഷളായി. ജില്ലാ പോലീസ് സൂപ്രണ്ട്, വിവിധ ഡിവൈഎസ്പി മാര്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഉച്ചയ്ക്ക് 12 മണിവരെ സമരം നീണ്ടു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ എത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെതുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്.
പള്ളിക്കലും ചെങ്ങറയിലുമുള്ള ഭൂരഹിതര്‍ക്കായി നല്കാന് നീക്കിവച്ചിട്ടുള്ളതാണ് ഈരാറ്റിലുള്ള സര്‍ക്കാര്‍ ഭൂമി. ഇവര്‍ക്ക് പതിച്ചു നല്കിയ ശേഷമുള്ള ഭൂമി സമരത്തില്‍ പങ്കെടുത്ത ഭൂരഹിതര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്കാമെന്നുള്ള കളക്ടറുടെ ഉറപ്പിനെതുടര്‍ന്നാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: