തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയടക്കം വിവിധ അക്കാദമി ഭാരവാഹികളെ ഏകപക്ഷീയമായി നിശ്ചയിച്ച സാംസ്കാരികവകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തി. ഇടതുമുന്നണിയിലെ രണ്ടാമനെങ്കിലും അക്കാദമി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ തങ്ങളുടെ പട്ടിക വല്യേട്ടനായ സിപിഎം ഒട്ടും തന്നെ പരിഗണിച്ചില്ലെന്ന പരാതിയാണ് സിപിഐക്കുള്ളത്.
സാംസ്കാരികവകുപ്പിന്റെ തന്നിഷ്ടമാണ് നടന്നിരിക്കുന്നത്. സിപിഎമ്മുമായി അടുത്തു സഹകരിക്കുന്നവര്‍ക്കു മാത്രമാണ് അക്കാദമി ഭാരവാഹിത്വം ലഭിച്ചിരിക്കുന്നത്. തങ്ങളോട് സഹകരിക്കുന്ന ബുദ്ധിജീവികള്‍ക്ക് അക്കാദമികളിലെങ്ങും സ്ഥാനം കിട്ടിയില്ലെന്നാണ് സിപിഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അക്കാദമി ഭാരവാഹിത്വം സംബന്ധിച്ച് പോളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബിക്കും പരാതിയുണ്ട്.
സിപിഎമ്മില്‍ തന്നെ പിണറായി പക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന ഇടതുസഹയാത്രികര്ക്കു മാത്രമാണ് സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്ന പരാതി ബേബിക്കുമുണ്ട്. അക്കാദമി ഭാരവാഹികളെ നിശ്ചയിക്കും മുമ്പ് സിപിഐ വിശദമായ പട്ടിക എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും കൈമാറിയിരുന്നു. എന്നാല്‍ ഇതിനെ പാടെ അവഗണിച്ച് ഏകപക്ഷീയമായി സാംസ്കാരികവകുപ്പ് ഭാരവാഹികളെ നിശ്ചയിക്കുകയായിരുന്നു.
ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. വിവിധ ബോര്‍ഡ്-കോര്‍പ്പറേഷനുകളിലേക്കും അധികാരികളെ നിശ്ചയിക്കുമ്പോള്‍ സിപിഎം ഇതേ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുമെന്ന തിരിച്ചറിവ് സിപിഐക്കുണ്ട്. അതിനാല്‍ അക്കാദമി വിഷയത്തില്‍ തന്നെ വേണ്ടവിധത്തില്‍ പ്രതികരിക്കണമെന്ന് സിപിഐയിലെ ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തത്കാലം പ്രശ്നങ്ങള്‍ സൃഷ്ടിക്കേണ്ടെന്നാണ് പന്ന്യന്‍ രവീന്ദ്രനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: