കണ്ണൂര്‍: സിപിഎം പ്രാദേശിക നേതാക്കള്‍ ഭരിക്കുന്ന ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനത്തില്‍ നിന്നു ദളിതരെ മാറ്റിനിര്‍ത്തുന്നു. അഴീക്കല്‍ പാമ്പാടി ആലിന് കീഴില്‍ ക്ഷേത്രത്തിലെ വാളെഴുന്നള്ളത്തിലാണ് ദളിതര്‍ക്ക് വിലക്ക്. ഭഗവതി തിരുവായുധവുമായി വീടുകളില്‍ ചെന്ന് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രധാന ചടങ്ങ്. വീട് സന്ദര്‍ശനത്തിനിടെ ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ ഒഴിവാക്കുന്നു. അത്തരം വീടുകളുടെ സമീപത്തെത്തുമ്പോള്‍ ദളിത് വീടാണെന്നും അവിടെ കയറരുതെന്നും വെളിച്ചപ്പാടിനോട് പറയുന്നത് ക്ഷേത്ര കമ്മിറ്റിയില്പ്പെട്ടവര് തന്നെ.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണിതെന്നും ദളിതരെ വിലക്കിയിട്ടില്ലെന്നും ആത്മീയ അനുഗ്രഹത്തില്‍ നിന്ന് മാത്രമേ ഒഴിവാക്കിയിട്ടുള്ളൂയെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. എന്നാല്‍, വരുമാനം മാത്രം ലക്ഷ്യമിട്ടാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം നല്‍കുന്നതെന്നാണ് ദളിത് സംഘടനാ ഭാരവാഹികള്‍ പറയുന്നത്. മിക്ക ചടങ്ങുകളും നടത്തുന്നത് ദളിതരാണ്.
ക്ഷേത്രാവശ്യത്തിനുപയോഗിക്കുന്ന തുണികളും, വിളക്ക് തെളിയിക്കാനുള്ള തിരികളും നല്‍കാനുള്ള പാരമ്പര്യമായുള്ള അവകാശവും ദളിതര്‍ക്ക്. ചടങ്ങുകളില്‍ ഉപയോഗപ്പെടുത്തുകയും, ആചാരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയുമാണ്.
ജന്മി-നാടുവാഴിത്ത കാലത്തെ ആചാരമാണിതെന്നും ഇതിന് മാറ്റം വരണമെന്നുമാണ് ആര്‍എസ്എസ്, ഹിന്ദുഐക്യവേദി, കേരള പട്ടിക ജനസമാജം തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്. 1955 ല്‍ ഇത്തരം വിവേചനങ്ങള്‍ നിര്‍ത്തലാക്കാന്‍ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ നടക്കുന്നത് നിയമ ലംഘനമാണെന്നതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി, വര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേരള പട്ടിക ജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാകൃതമായ ആചാരത്തിന്റെ പേരില്‍ നടക്കുന്ന അയിത്താചരണം കടുത്ത ജാതി വിവേചനമുണ്ടാക്കുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താതെ തുടര്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്ന് ദളിത് സംഘടനാ ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: