കൊച്ചി/തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനത്തിന് രാജ്യം നല്കുന്ന പദ്മ പുരസ്ക്കാരത്തിന് പിണറായി സര്‍ക്കാര്‍ എം.കെ. സാനുവിനെ ഒഴിവാക്കി, ലേബര്‍ കോണ്ട്രാക്റ്റ് മുതലാളിയെ ശുപാര്‍ശ ചെയ്തു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഊരാളുങ്കല്‍ പി. രമേശാണ് പട്ടികയില്‍ ഇടംപിടിച്ചത്. കോഴിക്കോട് വടകര ആസ്ഥാനമായാണ് ഈ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ വേണ്ടിയുള്ള സൊസൈറ്റി മുതലാളിത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ളവരുടെയും ഭരണ, പ്രതിപക്ഷ അംഗങ്ങളില്‍പ്പെട്ട രാഷ്ട്രീയക്കാരുടെയും കണക്കില്‍പ്പെടാത്ത പണം ബിനാമി പേരില്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ചാണ് വന്‍കിട പദ്ധതികളുടെ കരാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏത് സര്‍ക്കാര്‍ ഭരണത്തിലായാലും സ്വാധീനം ഉപയോഗിച്ച് കരാര്‍ പദ്ധതികള്‍ നേടിയെടുക്കാറുണ്ട്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടത്തിലാണ് രമേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. പദ്മ പുരസ്ക്കാരം നല്കി പൊതുസമ്മതനാക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. പട്ടിക പുറത്തുവന്നപ്പോഴാണ് പാര്‍ട്ടിയെ വിമത ജില്ലയായ എറണാകുളത്ത് സഹായിക്കുന്ന സാനുവിന്റെ പേരു വിട്ടുപോയത് ജില്ലാ കമ്മറ്റിയുടെ ശ്രദ്ധയില്‍പെട്ടത്. പ്രശ്നത്തില്‍ കമ്മറ്റി ഇടപെട്ടിട്ടുണ്ട്.
രമേശിനെ കൂടാതെ ചലച്ചിത്ര പിന്നണി ഗായകന് പി. ജയചന്ദ്രന്, സ്വാതന്ത്ര്യസമര സേനാനിമാരായ കെ.ഇ. മാമ്മന്‍, കെ. മാധവന്, സംഗീതജ്ഞരായ കെ. ഓമനക്കുട്ടി, കെ.ജി. ജയന്, കഥകളി കലാകാരന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, സാഹിത്യകാരന് പുതുശേരി രാമചന്ദ്രന്, ചരിത്രകാരന് ഡോ.കെ.എന്‍. പണിക്കര്‍, ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ടി.കെ. ജയകുമാര്‍, സാന്ത്വന ചികിത്സാ വിദഗ്ധന്‍ ഡോ.എം.ആര്. രാജഗോപാല്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി. ഇക്ബാല്‍, ചലച്ചിത്ര നിര്‍മ്മാതാവ് അച്ചാണി രവി എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്.
അക്കിത്തം, സുഗതകുമാരി, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എന്നിവര്‍ക്ക് പദ്മഭൂഷണ്‍ നല്‍കാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: