കരുനാഗപ്പള്ളി: കേരളത്തിന്റെ ആത്മീയനഭസില്‍ ചൈതന്യമായി നിലകൊണ്ടിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ ജയന്തിദിനം ലോക ജീവകാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്ന് വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാതിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍. ചട്ടമ്പിസ്വാമിയുടെ പ്രഥമശിഷ്യന്‍ നീലകണ്ഠ തീര്‍ത്ഥ പാദരുടെ 95-ാം വാര്ഷികദിനചടങ്ങില് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്ന ഭീകരവാദവും തീവ്രവാദവും നാട്ടില്‍ വര്‍ദ്ധിക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുന്നക്കുളം നീലകണ്ഠ തീര്‍ത്ഥപാദാശ്രമത്തില്‍ നടന്ന സമാധി സമ്മേളനം ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. മതേതരത്വം ജനാധിപത്യവും നിലനില്ക്കണമെങ്കില് ഇത്തരം ഋഷീശ്വരന്മാരുടെ സമാധിസ്ഥാനങ്ങള്‍ അഭിവൃദ്ധിപ്പെടണമെന്നും അതിനായി കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സനാതാന മൂല്യങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണ്.
പന്നിശേരി ശ്രീനിവാസക്കുറുപ്പ് രചിച്ച വേദാന്തകേസരി എന്ന ഗ്രന്ഥം എംഎല്‍എക്ക് നല്‍കികൊണ്ട് സ്വാമി പ്രകാശനം ചെയ്തു. പ്രൊഫ.വി.ലളിതമ്മ, വസിഷ്ഠാനന്ദ തീര്‍ത്ഥപാദസ്വാമി, അഡ്വ.പന്നിശ്ശേരി എസ്.സോമന്‍പിള്ള, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: