കൊട്ടാരക്കര: വിലങ്ങറ സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകനായ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര കിഴക്കേക്കര ചരുവിള പുത്തന്‍വീട്ടില്‍ ശരത്കുമാര്(22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിക്കുന്നം വിലങ്ങറ മേലേവിള വീട്ടില്‍ മണികണ്ഠന്റെ മകള്‍ അഞ്ജനയെ(20) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് പറയുന്നതിങ്ങനെ; പന്തളം കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ശരത്തും അടൂര്‍ കിളിവയല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജനയും ഏറെനാളായി പ്രണയത്തിലായിരുന്നു.
വിവാഹ വാഗ്ദാനം നല്കി ശരത് പെണ്‍കുട്ടിയുടെ ഒന്നര പവന് വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പണയപ്പെടുത്തിയിരുന്നു. വീട്ടില്‍ അറിയാതിരിക്കാന്‍ അതേ മാതൃകയിലുള്ള വരവ് ആഭരണങ്ങളാണ് പെണ്‍കുട്ടി അണിഞ്ഞിരുന്നത്. പ്രണയത്തില്‍ നിന്നും പിന്മാറാനുള്ള ശരത്തിന്റെ ശ്രമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചത്. മറ്റു ചില പെണ്‍കുട്ടികളുമായി ശരത്ത് സ്നേഹത്തിലായിരുന്നു.
മരിക്കുന്നതിനു തൊട്ടുമുമ്പ് ശരത്തിനെ ഫോണില്‍ വിളിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ഞാന്‍ മരിക്കുന്നത് നീ കേട്ടോളു എന്നു പറഞ്ഞ പെണ്‍കുട്ടി മൊബൈല്‍ഫോണ്‍ ഓണാക്കി വച്ചു തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു വെന്ന് പോലീസ് പറയുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശരത്തിന്റെ പങ്ക് വെളിവായത്. സിഐ ഷൈനുതോമസ്, എസ്ഐ ശിവപ്രകാശ്, എഎസ്ഐ ഹരിലാല്‍, സിപിഒ മനോജ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. ശരത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: