ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: പിറവിയെടുത്ത് ആറ് മാസം കഴിയുന്നതിനിടെ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ ആര്‍എസ്പി എല്‍ പിളര്‍ന്നതോടെ അണികള്‍ ആശയക്കുഴപ്പത്തിലായി. ജില്ലാ സെക്രട്ടറിയെ പുറത്താക്കിയതായി കാണിച്ച് സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍നായരുടെ പ്രസ്താവനയെ തള്ളി കോവൂര്‍ കുഞ്ഞുമോന് രംഗത്ത് വന്നതോടെയാണ് പിളര്‍പ്പ് പുറത്തായത്.
പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായ എസ്.ബലദേവിന്റെ സംഘടനാവിരുദ്ധ നിലപാടുകളെ കുഞ്ഞുമോന് പിന്തുണക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍നായര്‍ക്കെതിരെ ബലദേവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുഞ്ഞുമോന് പിന്തുണക്കുന്നത് കുഞ്ഞുമോന് സെക്രട്ടറിയും ബലദേവിന് അസിസ്റ്റന്റ് സെക്രട്ടറിയുമാകാനുള്ള നീക്കമായാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കാണുന്നത്. മുമ്പ് പ്രവര്‍ത്തിച്ച പാര്‍ട്ടികളിലില്‍ നിന്നെല്ലാം സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ബലദേവിനെ ജില്ലാ സെക്രട്ടറി ആക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നതാണ്.
ഒരുമാസം മുന്‍പ് യുടിയുസി എല്‍ ജില്ലാനേതാവായ ബിജു ലക്ഷ്മികാന്തനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ബലദേവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതാണ് പുറത്താക്കല്‍ നടപടിക്ക് കാരണം. പിന്നീട് കോവൂര്‍ കുഞ്ഞുമോന് ഇടപെട്ട് ബിജുവിനെ തിരിച്ചെടുത്തു.
ബലദേവിനെ പാര്‍ട്ടി ഭാരവാഹിത്വം നല്‍കുന്നതിനെതിരെ സിപിഎമ്മും നിലപാട് എടുത്തിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിക്ക് കാരണം ബലദേവാണെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. അതേസമയം മുന്നണി വിട്ട ആര്‍എസ്പിക്കെതിരെ കുഞ്ഞുമോനെ കരുവാക്കി സിപിഎം നടത്തിയ അതേ ബുദ്ധി തന്നെ ഇവിടെയും സിപിഎം പ്രയോഗിക്കുകയാണെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് ലാഭത്തിനായി ആര്‍എസ്പിയെ പിളര്‍ത്തിയെങ്കിലും കുഞ്ഞുമോന്റെ പാര്‍ട്ടിയെയും ഇല്ലാതാക്കി കോവൂര്‍ കുഞ്ഞുമോനെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്നും പ്രവര്‍ത്തകര്‍ സംശയിക്കുന്നു. മാതൃസംഘടനയില്‍ നിന്നും രാജിവച്ച് കുഞ്ഞുമോനോടൊപ്പം എത്തിയ കുന്നത്തൂരിലെ പ്രവര്‍ത്തകര്‍ ഇതോടെ ആശങ്കയിലായി. കുഞ്ഞുമോന് സിപിഎമ്മിലെക്ക് പോയാല്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: