വാനരസൈന്യവിന്യാസം നടത്താന്‍ വിഭീഷണന് ശ്രീരാമനെ പ്രേരിപ്പിച്ചു. സര്‍വ്വശക്തനായാലും പേരില്‍ എല്ലാവരുടെയും സഹായം തേടണം. രാക്ഷസസൈന്യം പ്രബലമാണ്. വ്യത്യസ്ത സേനാനായകന്മാര് നാലു ഭാഗത്തുള്ള ഗോപുരങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നു. അതിനാല്‍ അഞ്ച് സൈന്യത്തെ നാല് ഗോപുരത്തിലും നിറുത്തണം.
അപ്രകാരം പടിഞ്ഞാറ് ഹനുമാന്, തെക്ക് അംഗദന്, കിഴക്ക് നീലന്, വടക്ക് രാമലക്ഷ്മണന്മാര് എന്നിവരും നിലയുറപ്പിച്ചു. ഇപ്രകാരം സൈന്യവിന്യാസം കഴിഞ്ഞ് പര്‍വ്വതശിഖരത്തിന്മേല്‍നിന്ന് ലങ്കയെ നിരീക്ഷിച്ചു. താന്മൂലം സീത തടവില്‍ നരകിക്കുന്നതോര്‍ത്ത് രാമന്റെ ഹൃദയം വിങ്ങി. ഈ സുന്ദരനഗരം ഒരു ദുഷ്ടന്റെ ചെയ്തികള്‍മൂലം നശിക്കുമല്ലോ എന്ന് രാമനോര്‍ത്തു. ആ ദുഷ്ടനെ വെറുതെവിടാം നഗരം നശിക്കേണ്ട എന്നു ചിന്തിക്കയല്ല വേണ്ടതെന്ന് സാരം. വാനരസൈന്യം തന്നെ കണ്ട് ഭയപ്പെട്ടോട്ടെയെന്നു കരുതിയാവണം രാവണന് കോട്ടഗോപുരത്തിന്റെ മുകളില്‍ കയറിനിന്നു.
സുഗ്രീവന് മുന്നിലേക്ക് ചാടിവീണു. രണ്ടുപേരും ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ടു. ജയം അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞു. അവസാനം രാവണന് തളര്‍ന്നു. സുഗ്രീവന് ശ്രീരാമന്റെ മുന്നിലെത്തി തൊഴുതു. ഗാഢമായി ആശ്ലേഷിച്ച് ”ഇനിയിങ്ങനെ ഒറ്റക്ക് സാഹസം ചെയ്യരുത്. അങ്ങേക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കു പിന്നെ യുദ്ധമെന്തിന്? സീതയെന്തിന്?” എന്നു മുന്നറിയിപ്പുകൊടുത്തു. അണികളെ കണക്കാക്കാത്ത നേതൃത്വം എത്ര ശക്തമാണെങ്കിലും അപായപ്പെടുമെന്ന സൂചനയാണിതിലുള്ളത്.
ശ്രീരാമന് അംഗദനെ രാവണന്റെയടുത്ത് ദൂതനായി അയക്കുന്നു. ”സീതയെ തിരികെ നല്കി രാമനോട് ക്ഷമ ചോദിച്ചാല്‍ രാക്ഷസര്‍ക്ക് ജീവനോടെയിരിക്കാം. അല്ലെങ്കില്‍ ലങ്കയും രാക്ഷസരും ഉണ്ടാവില്ല” എന്ന് അംഗദന് പറഞ്ഞപ്പോള്‍ ക്രോധംകൊണ്ട് മതിമറന്ന് ‘കൊല്ലിവനെ’ എന്ന് രാവണന് അലറി. തന്റെയടുത്തുവന്ന രാക്ഷസന്മാരെകണ്ട് അംഗദന് ശ്രീരാമന്റെ അടുത്തെത്തി. യുദ്ധം അനിവാര്യമായി.
”സ്വന്തം ശേഷക്രിയ നടത്തി ലങ്കയെല്ലാം അവസാനമായി നോക്കികണ്ട് യുദ്ധത്തിന് വരിക എന്നാണ് അംഗദന് രാവണനോട് പറഞ്ഞു. ഇതാണ് ആത്മവിശ്വാസം- രാവണസഭയില്‍ ഇത്തരത്തില്‍ പറയുന്നതാണ് ആത്മധൈര്യം.
നാലുപാടും രണഭേരി മുഴങ്ങി. ദിഗന്തങ്ങളില്‍ തട്ടിയാ നാദം പ്രതിധ്വനിച്ചു. രാക്ഷസസൈന്യത്തെക്കണ്ട് വാനരസൈന്യം ഉത്സാഹഭരിതരയി. കല്ലും മരവരും ചക്രവും ശൂലവും വാളും ഉലക്കയും നഖവുംവരെ ഉപയോഗിച്ച് ആക്രമിച്ചു.
അന്നത്തെ യുദ്ധരീതിയുടെ വര്‍ണന വാല്മീകിയും എഴുത്തച്ഛനും പൂര്‍ണഗാഭീര്യത്തോടെ നടത്തുന്നു. അമ്പുകള്‍ മഴപോലെ പെയ്തു. ആയിരങ്ങളുടെ കൈയും കാലും തലയും മറ്റ് രണ്ടുഭാഗത്തും വീണുപിടഞ്ഞു. രക്തവും മാംസവും ചവിട്ടിയരക്കപ്പെട്ട് ചളിയായി. ഇതിനിടയില്‍ പിടിക്കപ്പെട്ട നിരായുധരായ ചാരന്മാരെ നയതന്ത്രധര്‍മ്മമനുസരിച്ച്, അവര്‍ വെറുതെവിട്ടു. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, വൃദ്ധന്മാര് എന്നിവരോ പാടം, ഗ്രാമം എന്നിവയോ ആക്രമിക്കപ്പെട്ടിരുന്നില്ല. പരസ്പരധാരണകള്‍ നിലനിര്‍ത്തിയുള്ള ധര്‍മ്മയുദ്ധം, ഒരു മത്സരമായിരുന്നു അന്നത്തെ യുദ്ധം.
ആദ്യമാദ്യം കാലാള്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടുകയും പിന്നീട് പ്രശിക്ഷണമുള്ള, കൂടുതല്‍ ശക്തരായ സേനകള്‍ ശസ്ത്രാസ്ത്രങ്ങള്‍ ഉപയോഗിച്ച പോരാട്ടങ്ങള്‍ നടത്തുക എന്നുള്ള രീതിയാണ് കാണാന്‍ സാധിക്കുന്നത്.
ഇന്ദ്രജിത്ത് അംഗദനോടേറ്റുമുട്ടി. അസുരേന്ദ്രന്റെ സൈന്യത്തെ താരേയന്‍ സംഹരിച്ചുതുടങ്ങി. അപ്പോള്‍ ഇന്ദ്രജിത്ത് അസ്ത്രങ്ങള്‍കൊണ്ട് അംഗദനെ മുറിവേല്‍പ്പിച്ചു. ജലസുമായി ഹനുമാന് ഏറ്റുമുട്ടലും അതിശക്തമായി. പ്രതപന്ദന്‍ നളനോടും നീലന് നികുംഭനോടും വജ്രമുഷ്ടി അംഗദനോടും ഏറ്റുമുട്ടി. സൂര്യന് അസ്തമിക്കാറായപ്പോള്‍ വാനരസൈന്യമാണ് വിജയിച്ചുനിന്നത്. ഇതുകണ്ട് ഇന്ദ്രജിത്ത് മായായുദ്ധമാരംഭിച്ചു. ആര്‍ക്കും കാണാന്‍ കഴിയാതെ മറഞ്ഞുനിന്ന് ശരമഴ വാനരസൈന്യത്തിനുമേല്‍ വീഴ്ത്തി.
ശ്രീരാമലക്ഷ്മണന്മാര്ക്ക് മുറിവേറ്റു. മുറിവില്‍നിന്ന് രക്തം വാര്‍ന്നൊഴുകി തളരാന്‍ തുടങ്ങി. നാഗാസ്ത്രങ്ങള്‍ എല്ലാവരെയും ബന്ധിച്ചു. ആദ്യം ശ്രീരാമന് തളര്‍ന്നുവീണു. അതുകണ്ട് ലക്ഷ്മണനും. വാനരസൈന്യങ്ങള്‍ ശ്മശാനസമാനമായ ശോകത്തിലാമര്‍ന്നു. സുഗ്രീവന്, ആര്‍ത്തുനിലവിളിച്ചു. വിഭീഷണേനാട് ഇത്തരം അവസരങ്ങള്‍ യുദ്ധത്തിലുണ്ടാവാറില്ല. രാമലക്ഷ്മണന്മാര് ബോധം തെളിഞ്ഞ് ഉണരും എന്നു പറഞ്ഞു. അവര്‍ക്കിതൊന്നും ഏല്‍ക്കില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.
ഇന്ദ്രജിത്ത് ചെന്ന് സന്തോഷവാര്‍ത്ത ലങ്കയിലെത്തിച്ചു. ലങ്കയിലാകെ ആഘോഷമായി. രാവണന് വിമാനത്തിലിരുന്ന് രാമലക്ഷ്മണന്മാര് ചേതനയറ്റു കിടന്നു കാഴ്ച സീതയെ കാണിച്ചു. പ്രലപനം ചെയ്ത സീതയെ ത്രിജടയും സംരമയും ആശ്വസിപ്പിച്ചു. സുകേഷണന്‍ ഇതിനുള്ള പ്രതിവിധി സാലായയിലുണ്ട് നളന് കൊണ്ടുവരാന്‍ പോകട്ടെ എന്നു പറഞ്ഞു. അപ്പോഴേക്കും ആകാശത്തുനിന്ന് ഒരു തേജോഗോളം പോലെ ഗരുഡന് ഇറങ്ങിവന്നു. പക്ഷിരാജാവ് വന്നതും നാഗാസ്ത്രം നിഷ്ഫലമായി. രാമലക്ഷ്മണന്മാര് ഉന്മേഷത്തോടെ ഉണര്‍ന്നിരുന്നു. വാനരസൈന്യവും ഉണര്‍ന്നെണീറ്റു. വാനരസൈന്യത്തിന്റെ വിജയാരവം കേട്ട് വിവരം തിരക്കിയ രാവണന് നാഗാസ്ത്രം വിഫലമായതുകേട്ട് നിരാശനായി.
സമബലനായ ഗരുഡന് രാമനെ ആശ്ലേഷിച്ച് ”നമ്മള് തമ്മിലുള്ള സഖ്യം താങ്കള്‍ക്കറിയാമല്ലോ’ എന്നുമാത്രം പറഞ്ഞ് വിടയായി. ധൂമ്രാക്ഷന്റെ നേതൃത്വത്തില്‍ രാക്ഷസസൈന്യം പ്രത്യാക്രമണം നടത്തി. തിരിഞ്ഞോടുന്ന രാക്ഷസസൈന്യത്തെക്കണ്ട് ധൂമ്രാക്ഷന് വാനരസൈന്യത്തെ അമ്പുകള്‍ എയ്ത് അരിഞ്ഞുതള്ളി. ഹനുമാന് അവനോട് നേര്‍ക്കുനേര്‍ യുദ്ധംചെയ്തു. ഒരു മരംകൊണ്ടുള്ള അടിയേറ്റ് ധൂമ്രാക്ഷന് യമപുരിയിലെത്തി. ഇതുപോലെ വജ്രദംഷ്ടനെ അംഗദന്, അകമ്പനെ ഹനുമാന്, പ്രഹസ്തനെ നീലന് എന്നിവര്‍ കൊന്നു. രാവണന്‍തന്നെ യുദ്ധത്തിനെത്തി. ലക്ഷ്മണന് വേല്‍കൊണ്ട് ബോധരഹിതനായി. ശ്രീരാമന് രാവണന്റെ തേരുതകര്‍ത്ത് തിരിച്ചയച്ചു.
ഇന്നത്തെ സുഭാഷിതം
ത്വല്‍പ്രസാദംകൊണ്ടഴിഞ്ഞു മറ്റൊന്നിനാല്‍
ത്വല്‍ബോധമുണ്ടായ് വരികയുമില്ലല്ലോ.
കോപകാമദ്വേഷമത്സരകാര്‍പ്പണ്യ-
ലോഭമോഹാദി ശത്രുക്കളുണ്ടാകയാല്‍
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചിടുവാന്‍
ശക്തിയുമില്ല നിന് മായാബലവശാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: