മറയൂര്‍: കാന്തല്ലൂര്‍ കോവില്‍കടവിലെ വിദേശമദ്യശാല അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ സമര രംഗത്ത്. ഇന്നലെ രാവിലെ 11.30 യോടെ ഔട്ടലെറ്റിന്റെ മുന്നില്‍ 130ലധികം വരുന്ന സ്ത്രീകള്‍ സമരവുമായെത്തിയത്. കുട്ടികളോടൊപ്പമായിരുന്ന പൊരിവെയിലിനെയും അവഗണിച്ച് സ്ത്രീകളുടെ കൂട്ടായ്മ സമര രംഗത്തെത്തിയത്. മഹിളാസംഘത്തിലെയും സമീപത്തെ വനവാസികുടിയായ ദിണ്ഡുകൊമ്പിലെയും സ്ത്രീകളാണ് സംഘടിച്ചെത്തിയത്. ഇതിന് മുന്‍പും ഇത്തരത്തിലൊരു സമരം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനാലാണ് വീണ്ടും സമരത്തിനെത്തിയതെന്ന് സ്ത്രീകള്‍ പറയുന്നു. കുടികള്‍ മദ്യത്തിന്റെ ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കുടിച്ചെത്തുന്ന ഭര്ത്താക്കന്മാര് തങ്ങളെ ഉപദ്രവിക്കുന്നതായും ഇവര്‍ പറയുന്നു. ഇതോടൊപ്പം ഞായറാഴ്ചകളിലാണ് സാധാരണ കുടി നിവാസികളും തോട്ടം തൊഴിലാളികളും ചന്തയിലെത്തുന്നത്. ഈ സമയത്ത് മദ്യപാനികള്‍ വഴി തടയുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിരവധിയാണ്. ചന്തയിലെത്തിയാലും രക്ഷയില്ലെന്നും അശ്ലീല സംഭാഷണങ്ങളുമായി മദ്യപാനികള്‍ പുറകെ കൂടുമെന്നും സ്ത്രീകള്‍ പറയുന്നു. ഇതിനെല്ലാം പരിഹാരമായി അധികാരികള്‍ ഇടപെട്ട് കാന്തല്ലൂര്‍ പഞ്ചായത്തില്‍ നിന്നും ഈ വിദേശമദ്യശാല മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. സ്ത്രീകള്‍ സമരത്തിനെത്തിയതോടെ പോലീസ് സംരക്ഷണയിലാണ് ഇവിടെ മദ്യവില്‍പ്പന നടന്നത്. തീരുമാനമാകാത്ത പക്ഷം കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തുമെന്നും മദ്യശാല പൂട്ടിയ ശേഷമെ തങ്ങള്‍ പിന്മാറുവെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: