മറയൂര്‍: കാന്തല്ലൂരില്‍ ഓണവിപണി ലക്ഷ്യമിട്ടിറക്കിയ കൃഷി വന്യജീവികള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കൂട്ടമായെത്തിയ വന്യജീവികളാണ് മൂന്ന് ഏക്കറോളം സ്ഥലത്തെ കൃഷി ചവിട്ടിയും തിന്നും നശിപ്പിച്ചത്. കുവനാഥപുരം സ്വദേശികളായ രാമര്‍, ബേബി, ബാലസുന്ദര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ശീതകാല പച്ചക്കറി കൃഷിയാണ് നശിപ്പിച്ചത്. നശിപ്പിച്ച കൃഷിയിടത്തില്‍ കിഴങ്ങ്, ബീന്‍സ് എന്നിവയാണ് നട്ടിരുന്നത്. മ്ലാവ്, മുള്ളന്‍പന്നി, കാട്ട് പന്നി എന്നിവയാണ് കൃഷി നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ നഷ്ട്മാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് സ്ഥിരമായി വന്യജീവികളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനം വകുപ്പിനെ വിവരമറിയിച്ചിട്ടും കാര്യമായി നടപടികളൊന്നും എടുത്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഫെന്‍സിങ് പോലുള്ള സംവിധാനങ്ങളൊരുക്കി തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വനം വകുപ്പ് ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: