തൊടുപുഴ: മേഖലയില്‍ വീണ്ടും മോഷണം. ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. പുറപ്പുഴ സിഎച്ച്സിക്കു സമീപം നനയാമരുതുങ്കല്‍ ജോസഫിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് കള്ളന്മാര് അകത്ത് കടന്നത്. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയുടെ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. വിദേശത്തുള്ള മക്കളുടെ അടുത്തേക്കു ജൂണ്‍ 16നു പോയതായിരുന്നു വീട്ടുകാര്‍. സമീപത്തുള്ള അനിയന്റെ മകനെയായിരുന്നു വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഇടക്കൊക്കെ വീട് അടിച്ചുവാരി ഇടാന്‍ ഇവര്‍ എത്താറുണ്ടായിരുന്നു. ഇന്നലെ രാവിലെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കരിങ്കുന്നം പോലീസില്‍ വിവരമറിയിക്കുകയും വിരലടയാള വിദഗ്ദരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തു. മോഷണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കരിങ്കുന്നം എസ്ഐ ക്ലീറ്റസ് കെ ജോസഫ് പറഞ്ഞു. ആളില്ലാത്ത വീടുകള്‍ കുത്തി തുറന്ന് നടത്തുന്ന മോഷണങ്ങള്‍ തൊടുപുഴയില്‍ വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ മാസം വെങ്ങല്ലൂരിലെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് വീടുകള്‍ കുത്തിത്തുറന്നാണ് ലക്ഷങ്ങളുടെ സ്വര്‍ണവും പണവും കവര്‍ന്നത്. രണ്ട് വീടുകളിലും മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. താമസക്കാര്‍ ഇല്ലെന്നു മനസിലാക്കി ശേഷമാണ് മോഷണം. സമീപത്തെ മറ്റ് വീടുകളിലൊന്നിലും മോഷണ ശ്രമം നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുമില്ല. ഈ വീടുകള്‍ നിരീക്ഷിച്ച് ആളില്ലായിരുന്നെന്നു ഉറപ്പുവരുത്തിയായിരുന്നു മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: