കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവിലെ സിപിഎം പ്രവര്ത്തകന് ധനരാജിന്റെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനാക്കേസില്പ്പെടുത്തി പയ്യന്നൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് നടപടി ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതാക്കളുടേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്. കൊലപാതകം നടന്ന നിമിഷം മുതല്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ സിപിഎം നേതാക്കള്‍ കേസുമായി ബന്ധപ്പെട്ട് നിരന്തരം പോലീസില്‍ ഇടപെടുന്നതായി പരാതിയുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി പയ്യന്നൂരില്‍ ക്യാമ്പ് ചെയ്ത് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏതെല്ലാം ബിജെപി-ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്നും ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളായ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളെ ഒഴിവാക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണവും പരാതികളും ശരിവെയ്ക്കുന്നതാണ് കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചന കേസില്‍പ്പെടുത്തി ജയിലിലടക്കാനുളള പുതിയ നീക്കം.
ധനരാജിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് തുടക്കംതൊട്ട് വ്യക്തമാക്കിയിട്ടും സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ദിവസങ്ങളോളം കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ച് ഇല്ലാക്കഥകള്‍ പറയിപ്പിച്ച് മൊഴിയെന്ന രൂപത്തില്‍ പ്രചരിപ്പിച്ച് നേതാക്കളെ കേസില്‍പ്പെടുത്തുകയാണ്. കൂടാതെ നിരപരാധികളായ ഏഴ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചരിരക്കുകയാണ്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ചില പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനക്കേസില്പ്പെടുത്തി ജയിലിലടയ്ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുളള നേതാക്കള്‍ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടക്കേണ്ടിവരികയും മാസങ്ങളോളം നാടുകടത്തപ്പെടുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് ധനരാജ് വധക്കേസില്‍ ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനക്കേസ് ചുമത്തി ജയിലിലടയ്ക്കാനുളള നീക്കമെന്നാണ് സൂചന.
ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും കൊലപ്പെടുത്തിയും അക്രമിച്ചും ഭീഷണിപ്പെടുത്തിയും കളളക്കേസുകളില്പ്പെടുത്തി ജയിലിലടച്ചും സിപിഎമ്മിന്റെ ശക്തികേന്ദമായ പയ്യന്നൂരില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തിന് തടയിടാമെന്ന സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗം കൂടിയാണ് നേതാക്കളെ കേസില്‍പ്പെടുത്തി ജയിലിലടയ്ക്കാനുളള ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: