പയ്യമ്പള്ളി (മാന്തവാടി): എടിഎം കുത്തി തുറന്ന് മോഷണ ശ്രമം. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫെറോന ദേവായത്തിന്റെ സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാനറ ബാങ്ക് എടിഎം കുത്തി തുറന്നാണ് പണം അപഹരിക്കാനുള്ള ശ്രമം നടന്നത്.
കെട്ടിടത്തില്‍ എടിഎം കൗണ്ടറല്ലാതെ മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ല. കൗണ്ടറിനകത്ത് കടന്ന മോഷ്ടാവ് സിസിടിവി തകര്‍ത്തതിനുശേഷം പണമടങ്ങിയ മിഷ്യന് കുത്തിതുറക്കുകയായിരുന്നു. രാവിലെയോടെ നാട്ടുകാരാണ് എടിഎമ്മില്‍ മോഷണ ശ്രമം നടന്നതായി പോലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് ഡിവൈഎസ്പി അസൈനാര്‍, ബത്തേരി സിഐ സുനില്‍, പുല്‍പ്പള്ളി സിഐ അബ്ദുള്‍ ബഷീര്‍, മാനന്തവാടി എസ്ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് മാനേജറുടെ പരിശോധനയില്‍ പണം നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ഓഗസ്റ്റ് ഒന്നിന് ഒന്‍പത് ലക്ഷത്തി എണ്‍പത്തി ഏഴായിരത്തി നാനൂറ് രൂപ നിക്ഷേപിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. മൂന്ന് ദിവസമായി സാങ്കേതിക തകരാറിനാല്‍ എടിഎം പ്രവര്‍ത്തിച്ചിരുന്നില്ല. ഫോറന്‍സിക് വിദഗ്ദ്ധ ഡി. മിനി, വിരലടയാള വിദഗ്ദ്ധ സിന്ധു, കല്‍പ്പറ്റ എആര്‍ ക്യാമ്പ് ഡോഗ സ്ക്വഡിലെ മാളു എന്ന പോലീസ് നായ എന്നിവരെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ഊര്‍ജ്ജിമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: