കൊച്ചി: വിഭാഗീയത രൂക്ഷമായ എറണാകുളം ജില്ലയില്‍ സിപിഎം അടിത്തറ ഇളകുന്നു. കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാ നേതൃത്വം പരിശ്രമിക്കുമ്പോഴും പല സ്ഥലങ്ങളിലും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
പത്തൊമ്പത് പാര്‍ട്ടി ബ്രാഞ്ചുകള്‍ ഇല്ലാതായി. 700 അംഗങ്ങള്‍ നഷ്ടമായി. വര്‍ഗ്ഗ ബഹുജന സംഘടനകളില്‍നിന്ന് ആയിരങ്ങള്‍ പാര്‍ട്ടിയോട് വിടപറഞ്ഞു. ഉദയംപേരൂരില്‍നിന്നു തുടക്കമിട്ട കൊഴിഞ്ഞുപോക്ക് ജില്ലയാകെ ബാധിച്ചു. മൂന്ന് വായനശാലയും മൂന്ന് മത്സ്യത്തൊഴിലാളി സഹകരണസംഘവും പാര്‍ട്ടിക്ക് നഷ്ടമായി.
അച്യുതാനന്ദന് പക്ഷത്തെ അനുകൂലിക്കുന്നവരാണ് പാര്‍ട്ടി വിട്ടവരില്‍ ഭൂരിഭാഗവും. സിഐടിയു മുന്‍ നേതാവ് രഘുവരന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേര് സിപിഎം വിട്ടതിന് തൊട്ടുപിന്നാലെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരും അനുഭാവികളും വര്‍ഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളുമടക്കം പാര്‍ട്ടിയോട് വിടപറഞ്ഞത്.
മുന്‍ ഏരിയാ കമ്മിറ്റിയംഗം കെ.എന്‍. ദിലീപ്കുമാറിന്റെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴയില്നിന്നും പള്ളുരുത്തിയില്‍നിന്നും മുന്‍ ഏരിയാ കമ്മിറ്റി അംഗം ജോണിന്റെയും കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറി, ജോളി വര്‍ഗീസിന്റെയും നേര്യമംഗലത്ത് മുന്‍ ലോക്കല്‍ സെക്രട്ടറി പി.ടി. ബെന്നിയുടെയും തെക്കന്‍ പറവൂരില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പവിത്രന്റെയും നേതൃത്വത്തില്‍ നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം വിട്ടത്.
മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍, ആമ്പല്ലൂര്‍, പിറവം, മരട്, കുമ്പളം, പനങ്ങാട്, ചെല്ലാനം, ആലങ്ങാട്, നെടുമ്പാശേരി, തൃക്കാക്കര, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിന് പേര് അടുത്ത ദിവസങ്ങളില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരാന്‍ തയ്യാറെടുത്തിരിക്കുന്നു.
സിപിഎം വിട്ടുവരുന്നവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഐ. ഇത് ആഘോഷമാക്കേണ്ടെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതുകൊണ്ട് ചെറുയോഗങ്ങള്‍ സംഘടിപ്പിച്ചാകും സിപിഎം പ്രവര്‍ത്തകരെ വരവേല്‍ക്കുന്നത്.
പാര്‍ട്ടി വിടുന്നവര്‍ക്ക് സിപിഎമ്മില്‍ ഉണ്ടായിരുന്ന അതേ തലത്തിലുള്ള ചുമതലതന്നെ സിപിഐയില്‍ നല്‍കുമെന്ന കാനത്തിന്റെ പ്രസ്താവന സിപിഎം വിടുന്നവര്‍ക്ക് പ്രചോദനമായി. പാര്‍ട്ടി വിമതരെ സിപിഐ സ്വീകരിക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് വന്‍ ഓഫറുകളുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: