കോട്ടയം: ചെങ്ങന്നൂര്‍-തിരുവല്ല, പിറവം റോഡ്-കുറുപ്പന്തറ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. പുതിയ ട്രാക്കിലൂടെ ഈ മാസം വണ്ടി ഓടും. സേഫ്റ്റി കമ്മീഷണറുടെ പരിശോധന ഈയാഴ്ച നടക്കുമെന്നു പ്രതീക്ഷ.
രേഖകള്‍ ബെംഗളൂരുവിലെ സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തില്‍ നല്കി. എറണാകുളത്തുള്ള ചീഫ് അഡ്മിനിസ്ട്രേഷന് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് പോകും. സേഫ്റ്റി കമ്മീഷണര്‍ ഓതറൈസേഷന്‍ നല്കിയാല് പത്ത് ദിവസത്തിനകം ട്രെയിന്‍ ഓടിത്തുടങ്ങും.
സുരക്ഷാ അംഗീകാരം കിട്ടിയ ശേഷമേ പുതിയ ട്രാക്കും പഴയ ട്രാക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന കട്ട് ആന്‍ഡ് കണക്ഷന് പൂര്ത്തിയാക്കാനാവൂയെന്ന് അധികൃതര്‍ പറയുന്നു.
പുതിയ പാളം തുറക്കുന്നതോടെ കൂടുതല്‍ സമയം ലാഭിക്കാം. ചിങ്ങവനം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ ക്രോസിങ്ങിന് പിടിക്കാറുണ്ട്.
ഇതൊഴിവാക്കാം. എന്നാല്‍, കുറുപ്പന്തറയില്നിന്നും ചിങ്ങവനത്തുനിന്നും കോട്ടയത്തേക്കുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടനാരംഭിക്കാനിടയില്ല. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കാത്തതാണ് കാരണം. ഇതിനാവശ്യമായ പണം സംസ്ഥാനത്തിന് കൈമാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: