വിഴിഞ്ഞം: കോട്ടുകാല്‍ പഞ്ചായത്തിലെ കിടങ്ങില്‍ കോളനിയില്‍ ഡിവൈഎഫ്ഐ- സിപിഎം തേര്‍വാഴ്ച. വ്യക്തിപരമായ വാക്ക് തര്‍ക്കത്തില്‍ തുടങ്ങിയ വിഷയങ്ങള്‍ ഒടുവില്‍ സിപിഎം ഏറ്റെടുക്കുകയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന ചിന്നന്‍വിള കോളനിയിലേക്ക് പ്രവര്‍ത്തകരല്ലാത്ത മറ്റ് ആരും പ്രവേശിക്കാന്‍ പാടില്ല എന്ന അലിഖിത നിയമം നിലവിലുണ്ട്.
പിതാവിനെ പുന്നക്കുളം ജംഗ്ഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതറിഞ്ഞ് ചോദിക്കാനെത്തിയ രാജേഷ് (28) എന്ന ദളിത് യുവാവിനെ പ്രദേശിക നേതാവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റയാളും പഴയ സിപിഎം പ്രവര്‍ത്തകനായിരുന്നു. യുവാവിനെ മര്‍ദ്ദിച്ച ശേഷം സംഘം ഇയാളുടെ വീട്ടിലെത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി.
മര്‍ദ്ദനമേറ്റ യുവാവ് വിഴിഞ്ഞം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടാനെത്തിയപ്പോള്‍ ആശുപത്രി വളപ്പിനുള്ളില്‍ വച്ചും സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അഭയം തേടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പോലീസ് അധികാരികള്‍ ഉള്‍പ്പെടെയുള്ളവരും മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
വാദിയായി എത്തിയ ആള് ഒടുവില്‍ പ്രതിയായി മാറി കോടതി റിമാന്‍ഡ് ചെയ്യുന്ന ദയനീയ സ്ഥിതിയും ഉണ്ടായി. ക്രൂര മര്‍ദ്ദനത്തിനിരയായ യുവാവിന്റെ പിതാവ് സതി നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: