തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച തനിക്കു വേണ്ടപ്പെട്ട ഡിവൈഎസ്പിക്ക് പിണറായിയുടെ തലോടല്‍. പാര്‍ട്ടി സെക്രട്ടറിയെ ചോദ്യം ചെയ്ത ഡിവൈഎസ്പിക്ക് എട്ടിന്റെ പണി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിവൈഎസ്പി ലിസ്റ്റിലാണ് പിണറായിയുടെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ നടത്തിയത്.
കൊല്ലത്തെ മാതൃഭൂമി ലേഖനായിരുന്ന വി.ബി. ഉണ്ണിത്താന് വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎസ്പി എന്‍. അബ്ദുള്‍ റഷീദിന് സ്വന്തം നാട്ടില്‍ തന്നെ നിയമനം നല്‍കിയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് മാതൃകയായത്. കൊല്ലം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷണറായാണ് നിയമനം.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം പ്രതിയായ അബ്ദുള്‍ റഷീദിനെ മൂന്നു വര്‍ഷത്തെ സസ്പെന്‍ഷനുശേഷം കഴിഞ്ഞ മെയിലാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. പോലീസ് സര്‍വ്വീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായ അബ്ദുള്‍ റഷീദ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ്. ഈ വിവാദം അടങ്ങുംമുമ്പേ സ്വന്തം തട്ടകത്തില്‍ തന്നെ അബ്ദുള്‍ റഷീദിന് നിയമനം നല്‍കിയാണ് പിണറായി ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥനോട് നീതി നടപ്പാക്കിയത്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വച്ച് എസ്പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനായ റഷീദിനെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടന്നിരുന്നു. തന്നെ തടഞ്ഞു നിര്‍ത്തിയ ട്രാഫിക് എസ്ഐയുടെ മുഖത്തു തുപ്പിയതും ട്രെയിന്‍ യാത്രയ്ക്കിടെ സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ ചങ്ങല വലിച്ചു നിര്‍ത്തിയതും തുടങ്ങി നിരവധി കൃത്യങ്ങള്‍ റഷീദിന്റെ പേരിലുണ്ട്.
കൊല്ലം ഗസ്റ്റ് ഹൗസില്‍ നടന്ന കള്ളുകുടി പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തുവെന്ന പേരിലാണ് 2011 ഏപ്രില്‍ 16ന് ശാസ്താംകോട്ടയില്‍ വച്ച് മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താനുു നേരെ വധശ്രമമുണ്ടായത്. ഡിവൈഎസ്പിമാരായ സന്തോഷ് നായരും റഷീദും അടക്കം അഞ്ചുപേരെ പ്രതികളാക്കി സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
അബ്ദുള്‍ റഷീദിന് വേണ്ടപ്പെട്ടിടത്ത് നിയമനം നല്കിയപ്പോള് കണ്ണൂരില്‍ സിപിഎം നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരില്‍ സിപിഎം പരസ്യമായി വെല്ലുവിളിച്ച ഡിവൈഎസ്പി: പി. സുകുമാരനെ കണ്ണൂരില്‍ നിന്ന് ഇടുക്കിയിലേക്ക് തട്ടി സിപിഎം പ്രതികാരം പൂര്‍ത്തിയാക്കി.
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ തന്റെ തൊപ്പി തെറിപ്പിക്കുമെന്ന് സുകുമാരനെ ജില്ലാ നേതാക്കള്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്തപ്പോള്‍ സ്റ്റേഷനിലെത്തി മുന്‍ എംഎല്‍എ: എം.വി. ജയരാജന് സുകുമാരനെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുകയും പി. ജയരാജനും ടി.വി.രാജേഷും പ്രതിയാവുകയും ചെയ്തതോടെയാണ് സുകുമാരനെ സിപിഎം നോട്ടമിട്ടത്. പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ അക്രമം കാട്ടിയ സിപിഎം അനുകൂലികളായ പോലീസുകാര്‍ക്കെതിരെയും സുകുമാരന്‍ നടപടിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: