വടകര: ഹെല്‍മറ്റില്ലാതെ യാത്രചെയ്ത യുവാവിനെ കൊല്ലത്ത് വയര്‍ലസ് സെറ്റ് കൊണ്ട് പോലീസ് അടിച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലേ ഓര്‍ക്കാട്ടേരിയിലും ഹെല്‍മറ്റിന്റെ പേരില്‍ കോളജ് വിദ്യാര്‍ത്ഥിക്ക് പോലീസ് വക ക്രൂരമര്‍ദ്ദനം. വാഹനപരിശോധനക്കിടയില്‍ ഓര്‍ക്കാട്ടേരിയില്‍ നിന്നാണ് കോളേജ് വിദ്യാര്‍ത്ഥി കുന്നുമ്മക്കര വട്ടക്കാട്ട് മുഹമ്മദ് നസീഫിന് മര്‍ദ്ദനമേറ്റത്.
ലാത്തികൊണ്ട് അടിയേറ്റ ഇയാളെ ചെവിക്കും കഴുത്തിനും കവിളിനും പരിക്കുകളോടെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വള്ളിക്കാട് കല്ല്യാണച്ചടങ്ങില് പങ്കെടുത്ത് മടങ്ങുംവഴിയാണ് ഓര്‍ക്കാട്ടേരി- കുന്നുമ്മക്കര റോഡിലെ വളവില്‍ നിന്ന് പോലീസ് സംഘം ഇയാളുടെ ബൈക്കിന് കൈകാണിച്ചത്. ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ട പ്രകാരം പോലീസിന് നല്‍കിയെങ്കിലും ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ആയിരം രൂപ പിഴയടക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
ഇത്രയും തുക കൈവശമില്ലെന്ന് പറഞ്ഞപ്പോള്‍ ക്ഷുഭിതരായ മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എസ്ഐയുടെ കണ്മുന്നില് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍വെച്ചും സ്റ്റേഷനില്‍ വെച്ചും മര്‍ദ്ദനം തുടര്‍ന്നതായി നഫീസ് പറഞ്ഞു. രക്തംവാര്ന്നൊലിച്ചിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറായില്ല. ബന്ധുക്കള്‍ എത്തിയ ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവം വിവാദമായതോടെ നാദാപുരം സിഐ രാജപ്പന് ജില്ലാ ആശുപത്രിയിലെത്തി മുഹമ്മദ് നസീഫില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ആശുപത്രിയില്‍ കഴിയുന്ന നസിഫിനെ പാറക്കല്‍ അബ്ദുള്ള എംഎല്‍എ. സന്ദര്‍ശിച്ചു. കൊല്ലത്ത് യുവാവിനെ പോലീസ് വയര്‍ലെസ്സ് സെറ്റ്കൊണ്ട് ഹെല്‍മറ്റില്ലാതെ യാത്രചെയ്തതിന്റെ പേരില്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് എതിരെ സംസ്ഥാനത്ത് ഉടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് ഓര്‍ക്കാട്ടേരിയില്‍ പോലീസിന്റെ മര്‍ദ്ദനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: