ഗുരുവായൂര്‍: ഹരിനാമ കീര്‍ത്തനങ്ങളുടേയും, നാരായണമന്ത്രത്തിന്റേയും ധ്വനിയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 7.50-നും, 8.50മുമിടയിലായിരുന്നു ഇല്ലംനിറ.
ലക്ഷ്മീനാരായണപൂജ നടത്തിയാണ് ഭക്തിയുടെ നിറവില്‍ ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് ഇന്നലെ ഇല്ലംനിറ ചടങ്ങ് നടന്നത്. നിറയ്ക്കാവശ്യമായ അഞ്ഞൂറോളം നെല്‍ക്കതിര്‍ക്കറ്റകള്‍ തലേന്ന് തന്നെ സ്വദേശി ആലാട്ട് വേലപ്പന് കിഴക്കെനടയിലെ കല്യാണമണ്ഡപത്തിനുസമീപം എത്തിച്ചിരുന്നു. മനയം, അഴീക്കല്‍ എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങളായ വിജയന് നായര്‍, കൃഷ്ണകുമാര്‍ മേനോന്, സതീശന് മേനോന് തുടങ്ങിയവര്‍ കതിര്‍ക്കറ്റകള്‍ തലച്ചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും, ദീപസ്തംഭവും മൂന്നുതവണ വലംവെച്ച ശേഷം സമര്‍പ്പിച്ചു.
ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയ്യൂര്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് ഉരുളി തലയിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു.
ഗുരുവായൂരപ്പന് മുന്നിലെ നമസ്കാരമണ്ഡപത്തില്‍ വെച്ച കതിര്‍ക്കറ്റകള്‍ക്ക് ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകള്‍ വെച്ച് പൊന്‍നിറമുള്ള നെല്‍ക്കതിരുകള്‍ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്പിച്ച് ക്ഷേത്രം മേല്‍ശാന്തി ഹരീഷ് നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി.
പൂജകള്‍ക്ക് ശേഷം ചൈതന്യവത്തായ കതിരുകളില്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. നിറകതിര്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ അനുഭവപ്പെട്ടത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ. സുരേശന്, കെ. സുധാകരന്, അഡ്മിനിസ്ട്രേറ്റര്‍ ഹരിതാ വി. കുമാര്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. നാരായണന്, ക്ഷേത്രം മാനേജര്‍മാരായ ടി.വി. കൃഷ്ണദാസ്, ആര്. പരമേശ്വരന്, കെ. ഗോവിന്ദന്‍കുട്ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.സി. അരവിന്ദന് തുടങ്ങിയവര്‍ നിറചടങ്ങിന് നേതൃത്വം നല്കി. കൊയ്തെടുത്ത പുതിയ നെല്ക്കതിരില് നിന്നുള്ള അരികൊണ്ട് പുത്തരിപായസമുണ്ടാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് ബുധനാഴ്ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: