മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശമായ മൂര്‍ഖന്‍ പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തി. വിമാനത്താവളത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഇടതുമുന്നണി അധികാരത്തിലേറ്റ ശേഷം ആദ്യമാണ് മന്ത്രിതല സംഘം മൂര്‍ഖന്‍ പറമ്പ് സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്കെത്തിയ മുഖ്യമന്ത്രി ഒന്നര മണിക്കുറോളം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കാണാതെ മടങ്ങുകയായിരുന്നു. എല്‍.ആന്റ്ടി ഓഫീസിലെ പദ്ധതി വിശകലത്തിനു ശേഷം മാധ്യമങ്ങളെ കാണുമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും ഇതുണ്ടായില്ല. മാധ്യമ പ്രവര്‍ത്തകരെ കൂടാതെ നിവേദനവുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കാത്ത് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ കാത്തുനിന്നിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായുള്ള നിവേദനവുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നത്. എന്നാല്‍ അരമണിക്കൂറോളം കാത്ത് നിര്‍ത്തിയ ശേഷം മുഖ്യമന്ത്രി എത്താതിരുന്നത് അണികളില്‍ പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ എന്ന പാക്കേജ് നടപ്പാക്കാത്ത് സംബന്ധിച്ചും ഇക്കഴിഞ്ഞ ജനുവരിയില്‍ സ്ഫോടനം നടത്തി കല്ല് ശേഖരിക്കുമ്പോള്‍ ക്ഷതം സംഭവിച്ച മുഴുവന്‍ വീടുകള്‍ക്കും നഷ്ടപരിഹാരം ലഭിക്കാത്തതിലും മേഖലയില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു ഇതിന്റെ ഭാഗമായി നാട്ടുകാരുടെ നിവേദനവുമായി എത്തിയ പ്രാദേശിക നേതാക്കള്‍ക്ക് നിരാശ നല്‍കിയാണ് മുഖ്യമന്ത്രിയുടെ മടക്കം. പദ്ധതി പ്രദേശത്ത് ആദ്യമായി സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി എപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നോ പദ്ധതി പ്രദേശത്തിനു സമീപത്തെ വീടുകളുടെ സുരക്ഷയെക്കുറിച്ചോ പ്രതികരിക്കാത്തത് സി.പി.എമ്മിനകത്ത് തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 10സെന്റ് സൗജന്യ ഭൂമിക്കു പുറമേ രണ്ടാംഘട്ട പാക്കേജില്‍ കുടുംബത്തിലൊരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു വിമാനത്താവളത്തിലോ അനുബന്ധമായോ തൊഴിലും വാഗ്ദാനം ചെയ്തിരുന്നു. പരിധിക്കുള്ളിലെ പലര്‍ക്കും പലഘട്ടങ്ങളില്‍ തൊഴില്‍ നല്കിയപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തേയും നാളിതുവരെ പരിഗണിച്ചിരുന്നില്ല.
മൂര്‍ഖന്‍ പറമ്പില്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ലു ശേഖരിക്കുന്നതിനായി വെടിമരുന്ന് ഉപയോഗിച്ചു നടത്തിയ അതിശക്തമായ സ്ഫോടനത്തില്‍ ഒട്ടേറെ വീടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാത്തതിനേ തുടര്‍ന്ന് കാര- കല്ലേരിക്കര കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍, മന്ത്രി ഇ.പി. ജയരാജന്, മുഖ്യമന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഇന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അറുന്നൂറോളം വീടുകള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നുവെങ്കിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കേവലം 218 വീടുകള്‍ക്കു മാത്രമാണ് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടത്. സ്ഫോടനത്തില്‍ ക്ഷതം സംഭവിച്ച വീടിന് 165 രൂപ നഷ്ടപരിഹാരം കണക്കാക്കിയതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മറ്റൊരു വീടിനു ലഭിക്കുന്നത് 296 രൂപയാണ്. തുടര്‍ന്നാണ് കര്‍മ്മസമിതി രൂപവല്‍ക്കരിച്ച് ജില്ലാകലക്ടര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നത്. ഇതിനൊന്നും മറുപടിയില്ലാത്ത തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: