ഒറ്റനോട്ടത്തില്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും എതിരെ പോലീസ് അഴിഞ്ഞാട്ടം നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ വികൃതമാക്കിയതിനെതിരായ പ്രതികരണമാണ്, വിജയന്റേത് എന്നു തോന്നാം.
കൊച്ചിയില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകത്തിലാണ് രാഷ്ട്രീയം ഒളിച്ചിരിക്കുന്നത്: ‘നാട്ടിലുണ്ടാകുന്ന ചേരിതിരിവിന്റെ ഭാഗമാകേണ്ടവരല്ല, പോലീസ്.”
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ചേരിതിരിവില്‍ പോലീസ് പക്ഷം പിടിച്ചതിനെയാണ് ‘ചേരിതിരിവ്’ എന്ന പ്രയോഗംകൊണ്ട് വിജയന് ഉദ്ദേശിച്ചത് എന്നു കരുതരുത്. പാര്‍ട്ടിയില്‍, വിജയനും വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള ചേരിതിരിവില്‍ പോലീസ് പക്ഷം പിടിക്കരുത് എന്നാണ്, വിജയന് നല്കുന്ന സന്ദേശം.
വിജയന് മുഖ്യമന്ത്രിയായശേഷം, ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന ജിഷ വധക്കേസ് അന്വേഷണം പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായിരുന്നു എന്നാണ്, അദ്ദേഹം പറഞ്ഞത്- പൊന്തുവല് എത്ര പെട്ടെന്ന് കാക്കത്തൂവലായി എന്നതിന്റെ കാരണമാണ്, അന്വേഷിക്കേണ്ടത്.
അച്യുതാനന്ദനെ അനുകൂലിക്കുന്ന ടി.പി. സെന്‍കുമാറിനെ രായ്ക്കുരാമാനം മാറ്റി, ലോക്നാഥ് ബെഹ്റയെ പോലീസിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതോടെയാണ്, പോലീസ് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്.
പോലീസിലെ അച്യുതാനന്ദന്‍പക്ഷം പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നു എന്നര്‍ത്ഥം. ആ ചേരിപ്പോര് നിര്‍ത്തണം എന്നാണ്, വിജയന് ആജ്ഞാപിക്കുന്നത്. കൊച്ചിയിലെ വേദിയില്‍ വിജയന് വിരട്ടിയ കേരള പോലീസ് അസോസിയേഷന് മുന്‍ സംസ്ഥാന സെക്രട്ടറി സി.ആര്. ബിജു ഏതു ഗ്രൂപ്പിലാണെന്ന് വിജയന് അറിവുണ്ടായിരിക്കുമല്ലോ. ബിജു യോഗാധ്യക്ഷനായിരിക്കാന് യോഗ്യനല്ല എന്നു പറഞ്ഞാണ് വിജയന് വിരട്ടിയത്.
താമസിയാതെ പോലീസില്‍ വന്‍ അഴിച്ചുപണി പ്രതീക്ഷിക്കാം. ഇപ്പോള്‍, സ്വന്തം നെഞ്ചിലേക്ക് തോക്കുചൂണ്ടി നില്ക്കുന്ന ചില പോലീസുകാരെയാണ് വിജയന് ഓര്‍മ്മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: