പത്തനംതിട്ട: കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകും. അതേസമയം, ത്രിതലഗ്രാമപഞ്ചായത്തുകളിലും സഹകരണസ്ഥാപനങ്ങളിലും യുഡിഎഫുമായി നിലവിലുള്ള ധാരണയും കരാറും തുടരും.
പാര്‍ട്ടിക്കും മുന്നണിയിലെ ഘടകകക്ഷികള്‍ക്കും ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും ഒരവസരം നല്കുന്നതിനു കൂടി പാര്‍ട്ടിയുടെ ഈ തീരുമാനം സഹായിക്കുമെന്ന് കരുതുന്നതായും പാര്‍ട്ടി ചെയര്മാന് കെ.എം. മാണി ചരല്‍ക്കുന്നിലെ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും അധ്വാനവര്‍ഗ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. ഇതിനായി യുഡിഎഫ് വിട്ടുമാറി നിയമസഭയില്‍ കേരള കോണ്‍ഗ്രസ്(എം) എംഎല്‍എമാര്‍ ഒരു സ്വതന്ത്രബ്ലോക്കായി ഇരിക്കും. നിയമസഭയില്‍ ഈ നിലപാട് സ്വീകരിക്കുമ്പോഴും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന ധാരണകളില്‍ മാറ്റംവരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല, മാണി വിശദീകരിച്ചു.
മുന്നണി ദുര്‍ബലപ്പെട്ടിരിക്കുന്നു. കൂട്ടായ്മക്കൊപ്പം പരസ്പരം സ്നേഹവും വിശ്വാസവും വേണം. യുഡിഎഫില്‍ ആര്‍ക്കും പരസ്പരവിശ്വാസമില്ല. സ്നേഹമില്ലെങ്കില്‍ ആ മുന്നണിയില്‍ എങ്ങനെ നില്ക്കാന്പറ്റും. ഞങ്ങളെയൊക്കെ ശത്രുതയോടെയാണ് കാണുന്നത്.
സങ്കടത്തോടെകൂടി യുഡിഎഫ് വിടുന്നു. ആരോടും പകയില്ല. വിദ്വേഷമില്ല. ഇനി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് മുഴുവന്‍ ശ്രദ്ധയും ചെലുത്തി സജീവമാകും. മറ്റുകാര്യങ്ങളൊക്കെ 14ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിച്ച് പ്രഖ്യാപിക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: