തുവ്വൂര്‍: വനത്തിലെ പാറപ്പുറത്ത് താല്കാലിക ഷെഡില്‍ ഒന്‍പതംഗ കുടുംബം. ചുറ്റും കാട്ടാനകളുടെ വിളയാട്ടം. കരുവാരകുണ്ട് പറയന് മാട് വനാതിര്‍ത്തിയിലാണ് ഈ രംഗം. കരുവാരകുണ്ട് വീട്ടിക്കുന്ന് പറയാന്മേടിലെ ചാത്തന്റെയും കാളിയുടെയും വീട് പാറപ്പുറത്ത് വെച്ച് കെട്ടിയ ഒരു പ്ലാസ്റ്റിക്് ഷീറ്റാണ്. ഇതിലാണ് ഇവരുടെ മാനസിക രോഗമുള്ള മക്കളായ അംബികയും ലക്ഷമിയും അടങ്ങുന്ന ഒന്‍പതംഗ കുടുംബം കഴിച്ചുകൂട്ടുന്നത്. തല ചായ്ക്കാന്‍ ഒരു കൂരയെന്നത് ഇവര്‍ക്ക് ഇപ്പോഴും സ്വപ്നമാണ്. ഒറ്റമുറി ഓലമേഞ്ഞ കൂരയില്‍ ജീവിക്കുന്ന കുടുംബത്തിന്റെ വീടിന് ചുറ്റും പറയന് മേട് വനത്തില്‍ തമ്പടിച്ച ആനക്കൂട്ടത്തിന്റെ വിളയാട്ടമാണ്. വേനലായാല്‍ കുടിവെളളവു ഇല്ല. ഇതുവരെ ആനക്കൂട്ടം അക്രമിച്ചില്ലെന്ന ആശ്വാസം മാത്രമാണ് ഇവര്‍ക്കുള്ളത്. രാത്രി കാലത്ത് വീടിന് ചുറ്റും ആനകള്‍ തമ്പടിക്കും. അധികൃതര്‍ ആദിവാസി ക്ഷേമത്തിനായി അനവധി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് അതൊന്നും കിട്ടാറില്ല. മാനസിക വൈകല്യത്തിന് അടിമപ്പെട്ട ലക്ഷമിയും അംബികയും ഈ കൂരയിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാന്‍ പോലും സാധിക്കുന്നില്ല.വെള്ളവുംവെളിച്ചവും വീടും ഇല്ലാതെ പാറപ്പുറത്ത് വെച്ചുകെട്ടിയ കൂരയില്‍ ദിനങ്ങള്‍ നീക്കുകയാണ് ഈ പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: