ന്യൂദൽഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ (ഐആർഎഫ്) നിരോധിക്കാൻ നിയമമന്ത്രാലയം തീരുമാനിച്ചു. നായിക്കിനെതിരെ ഫയൽ ചെയ്തിരിക്കുന്ന എഫ്ഐആറുകൾ പ്രകാരമാണ് ഈ സംഘടന നിരോധിക്കണമെന്ന തീരുമാനം എടുത്തത്.
ആഭ്യന്തര മന്ത്രാലയവും ഐആർഎഫ് നിരോധിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. 1991ൽ സ്ഥാപിച്ച നായിക്കിന്റെ ഐആർഎഫ് നിയമവിരുദ്ധ പ്രവർത്തനം തടയുന്ന യുഎപിഎ പ്രകാരമായിരിക്കും നിരോധിക്കുക. നായിക്കിനും ഐആർഎഫിനും എതിരെ ശക്തമായ കേസുകളാണ് നിലനിൽക്കുന്നത്. അതിനാൽ നിരോധനം വന്നു കഴിഞ്ഞാൽ സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.
സക്കീര്‍ നായിക് വിദേശഫണ്ട് ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് 800 പേരെയെങ്കിലും മതംമാറ്റിയെന്നാണ് സൂചന. മതംമാറ്റേണ്ടവര്ക്ക് ആദ്യം ചെറിയ ക്ലാസ് നല്‍കും. പിന്നെ ആര്‍ഷിയുടെ നവീ മുബെയിലുള്ള ഓഫീസില്‍ എത്തിച്ച് വിശദമായ ക്ലാസ് നല്‍കും. പിന്നെ ഡോഗ്രിയിലുള്ള ഓഫീസില്‍ എത്തിച്ച് റിസ്വാന് ഇവരെ മതംമാറ്റും. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ത്തിയാക്കും.
കേരളത്തില്‍ നിന്ന് നിരവധി പേരെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട ഇയാളുടെ അനുയായികളായ ആര്‍ഷി ഖുറേഷി, റിസ്വാന് ഖാന് എന്നിവര്‍ പിടിയിലായിരുന്നു. ഖുറേഷി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിആര്‍ഒയാണ്. റിസ്വാന് മസഗോണിലെ അല്‍ ബീര്‍ ഫൗണ്ടേഷനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. മതംമാറിയവരെ വിവാഹം കഴിപ്പിക്കുന്നതും മൗലവി കൂടിയായ റിസ്വാനാണ്. ഇതിനുള്ള പണം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനാണ് നല്‍കിയിരുന്നത്.
സൗദി അടക്കം പല പല രാജ്യങ്ങളില്‍ നിന്ന് സക്കീറിന് പണം ലഭിച്ചിരുന്നു. മതംമാറിയവര്‍ക്ക് അപ്പോള്‍ തന്നെ അര ലക്ഷം രൂപയാണ് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: