തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനോട് യാതൊരു അകല്‍ച്ചയുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിടാനുളള കെ.എം മാണിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടങ്ങളില്‍ കെ.എം മാണിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രത്യക്ഷ പ്രതിഷേധവും പ്രകടനങ്ങളും ആവര്‍ത്തിക്കരുതെന്നും സംയമനം പാലിക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള കോണ്‍ഗ്രസിനോട് എന്നും നല്ല സമീപനമാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തിയത്. എന്ത് കാരണം കൊണ്ടാണ് കെ.എം മാണി യുഡിഎഫ് വിട്ടതെന്ന് അറിയില്ല.
പത്രവാര്‍ത്തകളിലൂടെയാണ് മുന്നണി വിടാന്‍ അവര്‍ ഒരുങ്ങുന്നുവെന്ന വിവരം ശ്രദ്ധയില്‍പെട്ടത്. അതിന് ശേഷം ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെറ്റിദ്ധാരണ മൂലമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുകയും തന്നെ വേട്ടയാടാന്‍ നോക്കുകയും ചെയ്യുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ ആത്മാര്‍ഥമായിട്ടാണ് പ്രവര്‍ത്തിച്ചത്. ഒരു സ്ഥാനാര്‍ഥിയെയും കാലുവാരാന്‍ പോയിട്ടില്ല. തെരഞ്ഞെടുപ്പിലെ ജയപരാജയം നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിനും പരാജയമുണ്ടായി. കോണ്‍ഗ്രസ് ആരോടാണ് പരാതി പറയേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: