സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഭാരതീയരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജാവ് ഇടപെടുന്നു. മുടങ്ങിയ ശമ്പളവും മറ്റ് അവകാശങ്ങളും ഉടന്‍ നല്‍കണമെന്ന് സല്മാന് രാജാവ് നിര്‍ദേശം നല്കി. സൗദിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ ഉത്തരവ്.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തിരമായി പത്ത് കോടി റിയാല്‍ അനുവദിക്കാനും രാജാവ് ഉത്തരവിട്ടു. തൊഴിലാളികള്‍ ജോലി ചെയ്ത കമ്പനികളില്‍ നിന്നും പിന്നീട് ഈ തുക സര്‍ക്കാര്‍ ഈടാക്കും. രാജ്യത്തെ വിദേശ തൊഴിലാളികളുടെയും സ്വദേശികളുടെയും തൊഴില്‍ അവകാശം സംരക്ഷിക്കും. ഭക്ഷണവും താമസവും ലേബര്‍ ക്യാമ്പുകളില്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാട്ടിലേക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് ഏര്‍പ്പെടുത്താനും നിര്‍ദേശം നല്കി. തൊഴിലാളികളുടെ കുടിശിക മുഴുവന്‍ കൊടുത്ത് തീര്‍ക്കുന്നതു വരെ സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതിന് കമ്പനികള്‍ക്ക് നല്‍കാനുള്ള തുക സര്‍ക്കാര്‍ നല്‍കില്ലെന്നും രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. അനുവദിച്ച തുക മുഴുവന്‍ സൗദി അറേബ്യയുടെ ഫണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
അതേസമയം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും വലിയൊരു ശതമാനം തൊഴിലാളികളും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക മൂലവും നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറായിട്ടില്ല. ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് അത് സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കാമെന്നും സൗദി ഉറപ്പ് നല്‍കിയതായി സൗദിയില്‍ തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് അറിയിച്ചിരുന്നു.
സേവന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സൗദി സര്‍ക്കാരിന്റെ ചെലവില്‍ നിയമസഹായം നല്‍കുമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നാട്ടിലേക്ക് പോകുന്നവര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് വ്യക്തമാക്കിയിരുന്നു. റിയാദില്‍ കേന്ദ്രമന്ത്രിയും സൗദി തൊഴില്‍ മന്ത്രി ഡോ മുസര്‍റജ് ഹഖബാനിയുമായി നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: