ഇങ്ങനെ സ്തുതിക്കപ്പെട്ടപ്പോൾ പ്രസന്നനായ ഭഗവാൻ ഗരുഡവാഹനനായി അവർക്ക് ദർശനം നൽകി. അതിഥികളെ ഭഗവാൻ സ്വാഗതം ചെയ്തു. ഭൂമിയുടെ പരിതാപം തീർക്കാനായി ബ്രഹ്മദേവൻ ഭഗവാനോട് അപേക്ഷിച്ചു ‘പ്രഭോ, ഭൂമിയുടെ ഭാരം തീർക്കണം. ദ്വാപരയുഗാന്ത്യത്തിൽ ഭൂമിയിൽ വന്നു പിറന്ന് ദുഷ്ട രാജാക്കന്മാരെ വധിച്ച് അങ്ങുതന്നെ ധരയെ രക്ഷിക്കണം. അതങ്ങയുടെ കർത്തവ്യമായി കണക്കാക്കണം.’
വിഷ്ണു പറഞ്ഞു: ‘മഹാത്മാക്കളേ, ഞാനും അത്രയ്ക്ക് സ്വതന്ത്രനല്ല. ബ്രഹ്മാവ്, ഇന്ദ്രൻ, രുദ്രൻ, അഗ്നി, സൂര്യൻ, വരുണൻ, യമൻ, എന്നു വേണ്ട, ഞാനടക്കം ആരും സർവതന്ത്ര സ്വതന്ത്രരല്ല. ഈ ജഗത്തിന്റെ അധിപതി യോഗമായയാണ്. അവളുടെ ലീലയാണ് ബ്രഹ്മാവുമുതൽ പുൽക്കൊടിവരെയുള്ള എല്ലാറ്റിനെയും നയിക്കുന്നത്. ഗുണങ്ങളാകുന്ന ചരടിൽ നമ്മെയെല്ലാം കോർത്ത്പാവകളിപ്പിക്കുന്നത് ആ ജഗജ്ജനനിയാണ്. ആ അമ്മ ഓരോന്ന് തീരുമാനിക്കുന്നു. നാമത് വിധിവിഹിതമായി ചെയ്തു തീർക്കുന്നു എന്ന് മാത്രം.
ഞാൻ സ്വതന്ത്രനാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെയാണെങ്കിൽ ഞാനീ കടലിൽ വന്നു കിടന്ന് മീനായും, ആമയായും, പന്നിയായും, നരസിംഹമായും, വാമനനായും, പരശുരാമനായും പിറക്കുമോ? മൃഗയോനിയിൽ ജനിച്ചു ജീവിക്കുന്നതിൽ എന്താണ് കീർത്തി? എന്റെ അവതാര സമയങ്ങളിൽ നടത്തിയ പോരാട്ടങ്ങളിലൂടെ എത്രയെത്ര ചോരക്കയങ്ങൾ ഞാൻ തീർത്തു! എത്ര ദുഷ്ടരെ നിഗ്രഹിച്ചു! ജമദഗ്നിയുടെ പുത്രനായിപ്പിറന്ന ഞാൻ ക്ഷത്രിയക്കൂട്ടങ്ങളെ കൊന്നൊടുക്കി. ഗർഭത്തിലുള്ള ക്ഷത്രിയക്കുഞ്ഞുങ്ങളെവരെ ഞാനന്ന് വെറുതെ വിട്ടില്ല.
രാമനായി അയോദ്ധ്യയിൽപ്പിറന്ന ഞാൻ മരവുരിയുടുത്ത് ജഡാധാരിയായി ദണ്ഡകാരണ്യത്തിൽ അലഞ്ഞു നടന്നു. നായാടി തേടിക്കൊണ്ടുവന്ന് എന്റെ ഭാര്യക്ക് ഭക്ഷണം കണ്ടെത്തി. മായപ്പൊന്മാനിന്റെ പിറകെ ഓടിപ്പോയ ഞാൻ എന്റെ ഭാര്യയായ സീതയെ പർണ്ണശാലയിൽ തനിച്ചാക്കിയതിന്റെ ശിക്ഷ അനുഭവിച്ചില്ലേ? എന്റെ പിന്നാലെ ലക്ഷ്മണനും വന്നു. അവൻ എന്റെ കൽപ്പനയെല്ലാം മറന്നേ പോയി. കപടസന്യാസിയുടെ വേഷത്തിൽ വന്ന രാവണൻ സീതയെ കട്ടു കൊണ്ടുപോയി.
ദുഖിതയായ സീതയ്ക്ക് കരയാനേ കഴിഞ്ഞുള്ളൂ. ഞാനും ലക്ഷ്മണനും കാടായ കാടെല്ലാം സീതയെ തിരഞ്ഞു നടന്നു. കേവലമനുഷ്യരെപ്പോലെ ഭാര്യയെപ്പിരിഞ്ഞ ഞാൻ എത്ര കരഞ്ഞു! പിന്നെ സുഗ്രീവസഖ്യം ചെയ്തതും അന്യായമായി ബാലിയെക്കൊന്നതും വാനരന്മാരെ കൂടുപിടിച്ചു ലങ്കയിലേയ്ക്ക് ചിറകെട്ടിയതുമായ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ലങ്കയിൽ നടന്ന യുദ്ധത്തിനിടക്ക് ഞാനും ലക്ഷ്മണനും നഗപാശത്താൽ ബന്ധിതരായി പ്രജ്ഞയറ്റു കിടന്നപ്പോൾ ഗരുഡൻ വന്നാണ് ഞങ്ങളെ രക്ഷിച്ചത്.
ഇനിയും എനിക്കായി വിധിയെന്താണ് കരുതി വച്ചിരിക്കുന്നതെന്ന് ഞാൻ ചിന്താവിവശനായി. രാജ്യം പോയി. കാട്ടിൽ ജീവിക്കേണ്ടതായും വന്നു. അച്ഛൻ മരിച്ചു, ഭാര്യയെ രാക്ഷസൻ കട്ടുകൊണ്ടുപോയി. വിനാശകരമായ യുദ്ധവും നടക്കുന്നു. ഇനിയും എന്തൊക്കെയാണാവോ വിധി എനിക്കായി കരുതി വച്ചിരിക്കുന്നത്! ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ അലഞ്ഞില്ലേ? ക്ഷത്രിയനായ ഞാൻ പതിന്നാലുകൊല്ലം കഴിഞ്ഞത് കാട്ടാളരെപ്പോലെയാണല്ലോ. ഏതായാലും അവസാനം ഭാഗ്യം എന്റെ കൂടെയായിരുന്നു. ദശമുഖൻ കൊല്ലപ്പെട്ടു.
സീതയെ തിരികെ കൊണ്ടുവന്നു. രാജ്യഭാരം വീണ്ടും കൈകളിൽ വന്നുചേർന്നു. ലോകസുഖങ്ങളെല്ലാം ആസ്വദിച്ചു ഞാൻ കുറച്ചുകാലം രാജാവായി വാഴുകയും ചെയ്തു. എന്നാൽ ആ സുഖവും അധികം നാൾ നീണ്ടു നിന്നില്ല. അപവാദം ഭയന്ന് എനിക്ക് സീതാദേവിയെ ഉപേക്ഷിക്കേണ്ടി വന്നു.
വീണ്ടും എനിക്ക് വിധിച്ചത് ഭാര്യാവിരഹദുഃഖം തന്നെ. ദിവ്യനാരിയായ സീതയെ അമ്മയായ ഭൂമീദേവി തന്റെ ഗർത്തങ്ങളിലേയ്ക്ക് മടക്കി വാങ്ങി.
അങ്ങനെ രാമാവതാരത്തിൽ ദുഃഖം എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. സഹോദരന്മാരും ഞാനും കാലമായപ്പോൾ സ്വർഗ്ഗം പൂകി. അപ്പോൾ നമ്മിൽ ആരാണ് സ്വതന്ത്രൻ? ഞാനും നിങ്ങളും രുദ്രനുമെല്ലാം പരതന്ത്രർ തന്നെയാണ്. അങ്ങനെയുള്ളവർ എന്ത് പറയാനാണ്!’
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: