കോന്നി : വന്യമൃഗങ്ങള്‍മൂലം കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കുമെന്ന് വനം-വന്യജീവി-മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോന്നി ആനക്കൂട്ടില്‍ നിള ഇക്കോ കാന്റീനില്‍ ആരംഭിച്ച മില്‍മ ഷോപ്പി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി വകുപ്പ് നല്കുന്നതിനെക്കാള് കൂടുതല്‍ തുക നഷ്ടപരിഹാരമായി വനം വകുപ്പിന് നല്‍കാനാവും. കര്‍ഷകരുടെ ദയനീയ സ്ഥിതി മനസിലാക്കിവേണം ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യാന്‍. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതു തടയാന്‍ സംരക്ഷണ വേലി ഒരുക്കും. കാസര്‍ഗോഡ് മാതൃകയില്‍ റെയില്‍പാളം ഉപയോഗിച്ചുള്ള വേലികള്‍ മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കുന്നത് പരിഗണിക്കും. വനഭൂമിയുടെ അതിര്‍ത്തി നിര്‍ണയം സുതാര്യമായി സര്‍വേ നടത്തി തീരുമാനിക്കും. വന സമ്പത്ത് സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് ലക്ഷ്യം. ആദിവാസി വിഭാഗത്തില്‍ നിന്ന് വനം വകുപ്പില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കും.
1977 ന് മുന്‍പ് വനഭൂമിയില്‍ താമസമായ എല്ലാവര്ക്കും പട്ടയം നല്‍കും. എന്നാല്‍ ഇതിനുശേഷം വനഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കോടതി ഉത്തരവനുസരിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും.
ഇക്കോ ടൂറിസത്തില്‍ കേരളത്തിന് വലിയ സാധ്യതയുണ്ട്. പരിസ്ഥിതിക്ക് കോട്ടംസംഭവിക്കാതെയും വനവിസ്തൃതി കുറയാതെയും വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തിയും വേണം ഇക്കോ ടൂറിസം നടപ്പാക്കാന്‍. കേരളത്തിന്റെ വനം മേഖലയും പ്ലാന്റേഷന് മേഖലയും ഉള്‍പ്പെടുത്തി ഫാം ടൂറിസത്തിനുള്ള സാധ്യത പ്രയോജനപ്പെടുത്തണം. ഇതിലൂടെ വന മേഖലയിലെ തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണാനാവും. കോന്നി ആനക്കൂടും കുട്ടവഞ്ചി സവാരിയുമുള്പ്പെടുന്ന ഇക്കോ ടൂറിസം പദ്ധതിയിലൂടെ നൂറോളം കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആനക്കൂട്ടിലെ പുതിയ കുട്ടിയാനകള്‍ക്ക് പിഞ്ചു, അമ്മു എന്നീ പേരുകള്‍ മന്ത്രി നല്കി. ഉദ്ഘാടന ചടങ്ങിനു ശേഷം അടവിയിലെ ട്രീ ഹട്ടിലും കുട്ടവഞ്ചി സവാരി നടത്തുന്നിടത്തും മന്ത്രിയെത്തി. സ്വന്തം മണ്ഡലമായ പുനലൂരിലെ തെന്മലയില് കുട്ടവഞ്ചി സവാരി ആരംഭിക്കുന്നതു ആലോചിക്കുമെന്ന് കുട്ടവഞ്ചിയില്‍ യാത്രനടത്തിയശേഷം മന്ത്രി പറഞ്ഞു. ആനക്കൂട്ടിലെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, പഞ്ചായത്തംഗം പി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം ലീലാ രാജന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ മുഹമ്മദ് നൗഷാദ്, ഡി.എഫ്.ഒ എസ്.മോഹനന്‍പിള്ള, മില്‍മ ബോര്‍ഡ് അംഗങ്ങളായ മാത്യു ചാമത്തില്‍, ലിസി മത്തായി, എം.ഡി കെ.ആര് സുരേഷ് ചന്ദ്രന്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.നാസറുദീന്‍ കുഞ്ഞ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്, സന്തോഷ്കുമാര്‍, ജി.മനോജ്, അബ്ദുള്‍ മുത്തലിഫ്, ഏബ്രഹാം വാഴയില്‍, ഹരീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: