ആലപ്പുഴ: പ്രതികളെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മാവേലിക്കര സിഐക്കെതിരെ ബന്ധുക്കള്‍ കോടതിയില്‍ പരാതി നല്കി. കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. വള്ളികുന്നം മേലാത്തറ ശ്രീരാജ്, കല്ലൂര്‍ കിഴക്കതില്‍ അജിത്ത്, വള്ളികുന്നം അശോകന്, മാരിയില്‍ തെക്കതില്‍ തുഫാന്‍ തുളസി, മണപ്പള്ളി ശാന്താലയത്തില്‍ ശരത്ലാല് എന്നിവരുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്.
കഴിഞ്ഞ രണ്ടിന് മുഖംമൂടികള്‍ പോലീസിനെ ആക്രമിച്ചുവെന്നാരോപിച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ബിജെപി പ്രവര്‍ത്തകരായ ഇവരെ സ്ഥലത്തെ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് പിടികൂടിയത്. വ്യാജ ആക്രമണം പ്രചരിപ്പിക്കുകയും അതിന്റെ മറവില്‍ ബിജെപി സംഘ വിവിധ ക്ഷേത്ര പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയുമാണ് ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് ഇവരെ പിടികൂടാനായി വീടുകളില്‍ രാത്രിയില്‍ എത്തി സ്ത്രീകളോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ഗര്‍ഭിണിയായ സ്ത്രീയെ തള്ളിവീഴ്ത്തുകയും ചെയ്തു.
മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള ഉണ്ണി, രാഹുല്‍, ശ്യാം, അന്‍വര്‍ എന്നീ പോലീസുകാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. റിമാന്‍ഡു ചെയ്ത പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുംവഴിയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ കണ്ട് ജയില്‍സൂപ്രണ്ട് പോലീസുകാരില്‍ നിന്നും ഇവരുടെ ആരോഗ്യനിലയുടെ നിജസ്ഥിതി എഴുതി വാങ്ങിയശേഷമാണ് ഇവരെ പ്രവേശിപ്പിച്ചത്.
നട്ടെല്ലിനും നാഭിക്കും മാരകമായ ആഘാതങ്ങളാണ് പോലീസ് ഏല്‍പ്പിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. തങ്ങളുടെ മക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെയും സിഐയുടെയും നടപടിയെ ചോദ്യം ചെയ്താണ് അഡ്വ. പ്രതാപ് പടിക്കല്‍ മുഖേന പരാതി നല്‍കിയതെന്ന് ഇവരുടെ രക്ഷിതാക്കളായ തുളസീധരന്‍, വി. രാജന്, സത്യവതി, ശാന്ത, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാംകൃഷ്ണന് എന്നിവര്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.
മജിസ്ട്രേറ്റ് നേരിട്ട് ദേഹപരിശോധന നടത്തി
മാവേലിക്കര: വള്ളിക്കുന്നത്ത് പോലീസിനെ ആക്രമിച്ചെന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കി മാവേലിക്കര സിഐയുടെ നേതൃത്വത്തില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച യുവാക്കളുടെ ദേഹപരിശോധന മജിസ്ട്രേറ്റ് നേരിട്ട് പരിശോധന നടത്തി. പ്രൊഡക്ഷന്‍ വാറന്റ് മുഖേന ഇന്നലെ കായംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റ് സി. ദീപു യുവാക്കളുടെ ദേഹ പരിശോധന നടത്തിയത്.
പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ കുറിച്ച് യുവാക്കള്‍ കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്ന് ശരീരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ യുവാക്കള്‍ മജിസ്ട്രേറ്റിനു മുന്‍പാകെ കാണിച്ചു. സിഐ ബൂട്ടിട്ട് ചവിട്ടിയതിനാല്‍ നടുവിന് അസഹ്യമായ വേദനയാണെന്ന യുവാക്കളില്‍ ഒരാള്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി നല്കിയ ഉത്തരവിനെ തുടര്‍ന്ന് സബ് ജയില്‍ സൂപ്രണ്ട് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ എടുത്ത എക്സറെയില്‍ ഇയാളുടെ നട്ടെല്ലിന് അകല്‍ച്ചയുള്ളതായി കണ്ടെത്തിയതായും സൂചനയുണ്ട്.
വള്ളികുന്നം സ്വദേശികളായ അശോകന്(32), തുളസി (ചിക്കു-25), ശ്രീരാജ് (23), ശരത് ലാല്‍ (23), അജിത്ത് (23) എന്നിവരെയാണ് സിഐ: പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നാലു പോലീസുകാര്‍ വാഹനത്തിലും മാവേലിക്കര, മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലും എത്തിച്ച് മര്‍ദ്ദിച്ചത്.
കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂര്‍ സമയത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. യുവാക്കള്‍ക്ക് യാതൊരു മാനസിക, ശാരീരിക പീഡനങ്ങളും ഏല്‍ക്കെരുതെന്ന് കസ്റ്റഡിയില്‍ നല്‍കവെ ഹാജരായ പോലീസ് ഉദ്യോഗസ്ഥനോട് കോടതി താക്കീത് നല്കി.
എന്നാല്‍ കേസില്‍ നിന്നും രക്ഷപെടാന്‍ സംഘപരിവാര്‍ നേതാക്കളെ ഗൂഡാലോചനയില്‍ ഉള്‍പ്പെടുത്താന്‍ സിഐ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കുന്നതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: