തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കരിങ്കല്‍ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ അടച്ചിട്ടു നടത്തുന്ന സമരം അഞ്ചു ദിവസമായതോടെ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു തുടങ്ങി.
കരിങ്കല്ലും മെറ്റലും പാറപ്പൊടിയും ജില്ലയില്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. കെട്ടിടങ്ങളുടെ തറപണി മുതല്‍ കോണ്‍ക്രീറ്റ് പണിവരെയും റോഡു പണി അടക്കമുള്ള പൊതുമരാമത്തു പണികളുമെല്ലാം അനിശ്ചിതമായി നീട്ടിവച്ചുകൊണ്ടിരിക്കുകയാണ്.
തൃശൂര്‍ ജില്ലാ രജിസ്റ്റേഡ് ക്വാറി – ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സമരം സംസ്ഥാന വ്യാപകമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗം ഇന്ന് എറണാകുളത്തു ചേരും. സംസ്ഥാന വ്യാപകമാക്കിയാല്‍ സംസ്ഥാനത്തുടനീളമുള്ള നിര്‍മാണ മേഖല സ്തംഭിക്കും. ടിപ്പര്‍ ലോറി ഉടമകളും സമരത്തിന് ഒരുങ്ങുകയാണ്.
തൃശൂര്‍ ജില്ലയിലെ വട്ടപ്പാറ, വലക്കാവ് പ്രദേശത്തെ നാലു ക്വാറികളും ക്രഷറുകളും മൂന്നു മാസമായി അടച്ചുപൂട്ടിയിരിക്കുകയാണ്. മലയോര സംരക്ഷണ സമിതി എന്ന പേരില്‍ ചിലര്‍ സമരം നടത്തിയതിനെത്തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ ഈ നാലു സ്ഥാപനങ്ങള്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
വനഭൂമിയിലാണു ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ക്വാറി വിരുദ്ധ സമരക്കാരുടെ ആരോപണം. എന്നാല്‍ പട്ടയഭൂമിയില്‍ എല്ലാ രേഖകളും അനുമതികളും സഹിതം സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടാണ് ക്വാറിയും ക്രഷറും നടത്തുന്നതെന്ന് ക്വാറി ഉടമകള്‍ വ്യക്തമാക്കിയിരുന്നു. രേഖകള്‍ പരിശോധിച്ച ഹൈക്കോടതി 15 ദിവസത്തിനകം തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശിച്ച കാലാവധി കഴിഞ്ഞ് ഒന്നര മാസമായിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുത്തില്ല. ഇതു ചോദ്യം ചെയ്ത് ജില്ലാ കളക്ടര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ക്വാറികളുടേയും ക്രഷറുകളുടേയും രേഖകള്‍ പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കാമെന്നും അതുവരെ അവ പ്രവര്‍ത്തിക്കരുതെന്നുമാണ് ക്വാറി വിരുദ്ധ സമരക്കാരുമായി തിരുവനന്തപുരത്തു മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. മൂന്നു മാസത്തിലേറെക്കാലം പരിശോധനകള്‍ നടത്തിയ അധികാരികള്‍ ഇനിയും ഒരു മാസക്കാലംകൂടി സ്ഥാപനങ്ങള്‍ അടച്ചിടുന്നതുമൂലം ഭീമമായ ബാധ്യതയാണു തങ്ങള്ക്കുണ്ടാകുന്നതെന്നാണു ക്വാറി ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: