ഹരിപ്പാട്: കാര്‍ഷിക സമൃദ്ധിയുടെ നന്മകളെ ഉയര്‍ത്തുന്നതും രാജസ്മരണകള്‍ ഉണര്‍ത്തുന്നതുമായ നിറപുത്തിരി ചടങ്ങ് ഹരിപ്പാട് സബ് ട്രഷറിയില്‍ നടന്നു. സംസ്ഥാനത്ത് നിറപുത്തിരി ആഘോഷം നടക്കുന്ന ഏക ട്രഷറി ആണ് ഹരിപ്പാട്.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 5.45 നും 6.15 നും മദ്ധ്യേനടന്ന ചടങ്ങുകള്‍ക്ക് ശേഷം പൂജിച്ച നെല്ക്കതിര് രാവിലെ ഏഴരയോടെ ആനപ്പുറത്ത് ഹരിപ്പാട് സബ് ട്രഷിറിയിലേക്ക് എഴുന്നെള്ളിച്ചു. വാദ്യമേളങ്ങളും ഭക്തരും അനുഗമിച്ചു. ക്ഷേത്രോപദേശസമിതി പ്രസിഡന്റ് ആര്.കെ. കുറുപ്പ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഗോപാലകൃഷ്ണപിള്ള, നഗരസഭാ വൈസ് ചെയര്മാന് എം.കെ. വിജയന്, തഹസില്‍ദാര്‍ പി.മുരളീധരക്കുറുപ്പ്, ജെ.മഹാദേവന്, കെ.കെ. സുരേന്ദ്രനാഥ്, പി.എസ്. സുരേഷ്, എം.മനോജ്, ശ്രീകുമാരി ടീച്ചര്‍, മിനി കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കോടതി ജംഗ്ഷനില്‍ നിന്ന് ട്രഷറി ജോ.ഡയറക്ടര്‍ ബിജുമോന് കെ.പി, ജില്ലാ ട്രഷറി ഓഫീസര്‍ പി.കെ. വിജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എസ്.എസ്. ബൈജു, കോടതി സബ് ട്രഷറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ട്രഷറിയില്‍ നടന്ന പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം മേല്‍ശാന്തി വിഷ്ണു നമ്പൂതിരി നെല്ക്കതിര് ട്രഷറി ഭണ്ഡാരത്തില് സമര്‍പ്പിച്ചു. വരുന്ന ഒരു വര്‍ഷത്തേയ്ക്ക് ധനസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകത്തെ വിളംബരം ചെയ്തുകൊണ്ടുള്ള നിറപുത്തിരി ചടങ്ങുകള്‍ നാടിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വിളിച്ചോതുന്നതായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ ആചാരത്തിന്റെ നടത്തിപ്പിനായി 5000 രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ തുക അനുവദിച്ച് ഭംഗിയായി നടത്തുവാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: