കൊടകര: ജനസംഖ്യ കൊണ്ടും ഭൂവിസ്തൃതി കൊണ്ടും കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ മറ്റത്തൂരില്‍ പ്രധാനഭരണനിര്വ്വഹണോദ്യോഗസ്ഥ സ്ഥലം മാറിപ്പോയിട്ട് നീണ്ട ആറ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നാളിതുവരെ പകരം പുതിയ ആളെ നിയമിച്ചിട്ടില്ല.ഇതുമൂലം വിവിധ കാര്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.അത്യാവശ്യമായി ലഭിക്കേണ്ട പല സര്‍ട്ടിഫിക്കറ്റുകളും വളരെ വൈകി മാത്രമാണ് ലഭിക്കുന്നത്.അസിസ്റ്റന്റ് സെക്രട്ടറിക്ക് നിര്‍വ്വഹണ ചുമതലയുണ്ടെങ്കിലും ഓഫിസ് ആവശ്യത്തിന് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നതിനാലും പ്രവര്‍ത്തന ബാഹുല്യം മൂലവും ഇവര്‍ക്ക് സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ല.ഒരേ ആവശ്യത്തിന് പലപ്രാവശ്യം വരേണ്ടി വരുന്നതിനാല്‍ പൊതുജനങ്ങള്‍ അസംതൃപ്തരും രോക്ഷാകുലരുമാണ്.ഓഫീസിലെ മറ്റ് സ്റ്റാഫുകളുമായി ഇവര്‍ പലപ്പോഴും കാലതാമസം സംബന്ധിച്ച് വഴക്കിടുന്നതിനാല്‍ ജോലിക്കാരും കടുത്ത മാനസിക സമ്മര്‍ദ്ധം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പല സ്റ്റാഫുകളും ഇക്കാരണത്താല്‍ സ്ഥലം മാറ്റത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.നിയമസഭാ തിരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി മൂന്നുമാസക്കാലത്തോളം നയപരമായ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കപ്പെട്ടതിനാല് 2016/17 സാമ്പത്തികവര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ചുരുങ്ങിയ അഞ്ചു മാസക്കാലം മാത്രമാണുള്ളത്.ഇതിനിടയില്‍ സെക്രട്ടറിയുടെ അഭാവം കൂടിയാകുമ്പോള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതില്‍ സംശയമില്ല.എത്രയും വേഗം മറ്റത്തൂര്‍ പഞ്ചായത്തില്‍ പുതിയ സെക്രട്ടറിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: