തൊടുപുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കുത്തിയിരുപ്പ് സമരം മുതല്‍ അഴിമതി ആരോപണം വരെയാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗത്തില്‍ ഉയര്‍ന്നത്. കൗണ്‍സിലില്‍ ഭരണകക്ഷി അംഗം ആരോപണവുമായി രംഗത്ത് വന്നതോടെ ഭരണപക്ഷവും വെട്ടിലായി. ആരോപണത്തിനു സിപിഎം, ബിജെപി കൗണ്‍സിലര്‍മാര്‍ പിന്തുണ നല്‍കിയതോടെ ഭരണപക്ഷം പ്രതിരോധത്തിലുമായി. മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 20-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദാണ് നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ബഹളത്തെ തുടര്‍ന്ന് അജണ്ടകള്‍ പരിഗണിക്കാന്‍ താമസിച്ചതിനാല്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മൂന്ന് ദിവസം മുമ്പാണ് മുതലിയാര്മഠത്തും, കീരികോടും മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. കഷ്ടിച്ച് നാല് മാസം മാത്രമാണ് അത് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് നിരവധി തവണ കൗണ്‍സിലിലും ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമായില്ല. കഴിഞ്ഞ രാത്രിയില്‍ മുതലിയാര്മഠത്തുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് രാത്രി 12.30നു മാറി. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ഷാഹുല്‍ ഹമീദിന്റെ ആരോപണം. വൈസ് ചെയര്‍മാനും പല ഉദ്യോഗസ്ഥര്‍ക്കും പാവങ്ങളെ സഹായിക്കാന്‍ താല്പര്യമില്ല. വന്‍കിട മുതലാളിമാര്‍ക്കു വേണ്ടിയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഷാഹുല്‍ ഹമീദും ഭരണകക്ഷി അംഗങ്ങളുമായാരുന്നു തര്‍ക്കം നടന്നത്. എന്നാല്‍ തുടര്‍ന്ന് എല്‍ഡിഎഫ്, ബി.ജെ.പി അംഗങ്ങളും ഷാഹുല്‍ ഹമീദിന് പിന്തുണയുമായെത്തി. ആര്.ഹരി ചെയര്‍പേഴ്സണെതിരെയും ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടു വന്നു. ഹൈമാസ്റ്റ് ലൈറ്റ് മാത്രമല്ല നഗരസഭയുടെ പല കാര്യങ്ങളും അവതാളത്തിലാണെന്ന് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന് പറഞ്ഞു. മുനിസിപ്പല്‍ മൈതാനിയില്‍ രാത്രിയായല് ഒരു ലൈറ്റ് പോലുമില്ല. നഗരസഭയ്ക്ക് നാട്ടുകാരേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം പരസ്യദാതാക്കളോടാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് അഴിമതി ആരോപണം ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി ഇരു കൂട്ടരും ബഹളംവച്ചു. അവസാനം ചെയര്പ്പേഴ്സണ് സഫിയ ജബ്ബാര്‍ വിജിലന്‍സ് അന്വേഷണം നടത്താം എന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ബഹളം അടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് അജണ്ട വായിക്കുന്നത് അര മണിക്കൂറില്‍ കൂടുതല്‍ വൈകിയതിനാല്‍ ചട്ടപ്രകാരം യോഗം കൂടാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ അറിയിച്ചു. പിന്നീട് കൗണ്‍സില്‍ പിരിച്ചു വിട്ടു. കൗണ്‍സില്‍ യോഗത്തിനുശേഷം ചേര്‍ന്ന വാട്ടര്‍ അതോറിറ്റി യോഗത്തിലും ഫണ്ട് അനുവദിച്ചതിനെച്ചൊല്ലി സിപിഎം കോണ്‍ഗ്രസ് തര്‍ക്കം ആരംഭിച്ചതോടെ ബിജെപി വോക്കൗട്ട് നടത്തി. 30 കോടി രൂപയാണ് പുതിയ പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: